ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധിയില്‍ ഇളവുമായി സിബിഎസ്‌ഇ ; ആറ് വയസ്സ് തികയാത്തവര്‍ക്കും ചേരാം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയതിനെത്തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി സിബിഎസ്‌ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു. ആറ് വയസ്സ് തികയാൻ മൂന്ന് മാസം കൂടി ബാക്കിയുള്ള കുട്ടികള്‍ക്കും ഈ അധ്യയന വർഷം ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കാമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവേശന രീതിയിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങള്‍ കാരണം രക്ഷിതാക്കളും സ്കൂള്‍ മാനേജ്‌മെന്റുകളും നേരിട്ടിരുന്ന ആശങ്കകള്‍ക്ക് ഇതോടെ താല്‍ക്കാലിക ശമനമാകും.
കൊച്ചിയില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരള (CCSK) സംഘടിപ്പിച്ച പ്രിൻസിപ്പല്‍മാരുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിലാണ് സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളർ ഡോ. സന്യം ഭരദ്വാജ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
വിദ്യാഭ്യാസ അവകാശ നിയമവും ദേശീയ വിദ്യാഭ്യാസ നയവും അനുസരിച്ച് അടിസ്ഥാന പ്രായം ആറ് വയസ്സ് തന്നെയാണെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകള്‍ എഴുതുന്നതിന് വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകള്‍ നിലവില്‍ പിന്തുടരുന്ന പ്രവേശന മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും പ്രായപരിധി സംബന്ധിച്ച അന്തിമമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക.
പ്രായം കുറവായതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഒരു അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാൻ പുതിയ തീരുമാനം സഹായകമാകും. അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദിയും ചടങ്ങില്‍ സംബന്ധിച്ചു.
