പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്മെൻ്റ് നാളെ , 87000 പേർക്ക് കൂടി അവസരം
പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് (മൂന്നാം അലോട്മെൻ്റ്) നാളെ (ജൂൺ 28 ന് ഞായറാഴ്ച ) പ്രസിദ്ധപ്പെടുത്തും. തിങ്കളാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം.
രണ്ടാം അലോട്മെന്റിനുശേഷം 77,334 സീറ്റാണ് ബാക്കിയുണ്ടായിരുന്നത്. അലോട്മെൻ്റ് ലഭിച്ചവരിൽ 10,431 പേർ സ്കൂളിൽ ചേർന്നില്ല. അപേക്ഷയിലെ അപാകം കാരണം 229 പേരുടെ അലോട്മെന്റ് റദ്ദാക്കി. ഈ മൂന്നിനങ്ങളിലുമായുള്ള 87,994 സീറ്റാണ് മൂന്നാമത്തെ അലോട്മെൻ്റിൽ പരിഗണിക്കുന്നത്. സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റും എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റും ഉൾപ്പെടെ ഏകജാലകത്തിൽ പരിഗണിക്കുന്ന സീറ്റുകൾ മാത്രമാണിത്.
എയ്‌ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻ്റ് സീറ്റും അൺഎയ്‌ഡഡ് സീറ്റും ചേരുമ്പോൾ അപേക്ഷകരെക്കാൾ 70,000-ൽ സീറ്റാണുള്ളത്.
ആദ്യ രണ്ട് അലോട്മെന്റ്റിലൂടെ 2,29,435 പേരാണ് സ്കൂളുകളിൽ ചേർന്നത്. 1,43,351 പേർ സ്ഥിരം പ്രവേശനം നേടിയവരാണ്. അടുത്ത അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് 86,084 പേർ താത്കാലിക പ്രവേശനത്തിൽ തുടരുകയാണ്.
ആദ്യ രണ്ട് അലോട്മെന്റിൽ താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ സൗകര്യമുണ്ടാകില്ല. അലോട്മെന്റ്റ് ലഭിക്കുന്ന സ്കൂളിൽ ഫീസടച്ച് ചേർന്നിരിക്കണം.
മുഖ്യ അലോട്മെന്റിൽ ഉൾപ്പെടാത്തവർ സപ്ലിമെൻ്ററി അലോട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. സപ്ലിമെൻ്ററി അലോട്മെൻ്റിനായി ഓരോ സ്കൂളിലും ലഭ്യമായ സീറ്റിൻ്റെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഇതു പരിശോധിച്ച് പുതിയ ഓപ്ഷൻ ചേർത്താണ് അപേക്ഷ പുതുക്കേണ്ടത്.
വിവിധ ജില്ലകളിൽ മെറിറ്റിൽ മിച്ചമുള്ള സീറ്റുകൾ
തിരുവനന്തപുരം 5,515
കൊല്ലം 4,778
പത്തനംതിട്ട 3,086
ആലപ്പുഴ 4,439
കോട്ടയം 4,223
ഇടുക്കി 2,416
എറണാകുളം 6,015
തൃശ്ശൂർ 6,384
പാലക്കാട് 6,402
കോഴിക്കോട് 9,037
മലപ്പുറം 19,135
വയനാട് 2,404
കണ്ണൂർ 9,003
കാസർകോട് 5,157
ആകെ 87,994
