മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച് ഒളിവിലായിരുന്ന യുവാവ് പിടിയിൽ
പുൽപ്പള്ളി : ഷെഡിൽ അതിക്രമിച്ചു കയറി മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പുൽപ്പള്ളി, വാക്കയിൽ വീട്ടിൽ, അനന്റ് സെബാസ്റ്റ്യനെ (19) യാണ് പുൽപ്പള്ളി പോലീസ് എറണാകുളം, കളമശ്ശേരിയിൽ നിന്ന് തിങ്കളാഴ്ച പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ മാർച്ചിൽ പിടികൂടിയിരുന്നു.
ഫെബ്രുവരി 26 രാത്രിക്കും 27ന് പുലർച്ചെക്കുമിടയിലുമുള്ള സമയത്താണ് പാടിച്ചിറ, പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഉടമസ്ഥയിലുള്ള ഷെഡ്ഡിൽ മോഷണം നടന്നത്. ഷെഡിന്റെ പൂട്ട് കുത്തി തുറന്ന് അകത്തുകയറി മൂന്ന് ക്വിന്റലോളം വരുന്ന ആറു ചാക്ക് ഉണങ്ങിയ കുരുമുളകാണ് മോഷ്ടിച്ചത്. മോഷണ വിവരം അറിഞ്ഞയുടൻ സംഭവസ്ഥലം സയന്റിഫിക്ക് ഓഫീസർ, ഫിംഗർപ്രിന്റ് എക്സ്പേർട്ട് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തി. പിന്നീട് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കണ്ടെത്തി. പാളക്കൊല്ലി, വാടാനക്കവല, ചെമ്പകപ്പുരയില്‍ വീട്ടിൽ സി.എസ്. അനൂപ്(22), ചെറ്റപ്പാലം, താന്നിത്തെരുവ്, തെക്കേപ്പീടികയില്‍ വീട്, നൗഫല്‍ നൗഷാദ്(22), ചെറ്റപ്പാലം, താന്നിത്തെരുവ്, ചെവിടക്കന്‍ പാറക്കല്‍ വീട്, മുഹമ്മദ് സിനാന്‍(18) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനൂപും നൗഫലും ലഹരി കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
