243 റണ്‍സടിച്ചിട്ടും രക്ഷയില്ല ; മുംബൈയെ അടിച്ചൊതുക്കി ഹൈദരാബാദ്
മുംബൈ : ഹോംഗ്രൗണ്ടായ വാഖഡെയില്‍ വീണ്ടുമൊരൂ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ദിവസങ്ങള്‍ക്കു മുമ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ ക്ലാസിക്കോയില്‍ 103 റണ്‍സിന്റെ വന്‍ പരാജയം എംഐയ് നേരിട്ടത്.
ഇപ്പോഴിതാ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റണ്‍മല പടുത്തുയര്‍ത്തിയിട്ടും കളി ജയിക്കാന്‍ മുംബൈയ്ക്കായില്ല. വിക്കറ്റിനാണ ഓറഞ്ച് ആര്‍മി അവരെ തകര്‍ത്തത്. 244 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം എസ്‌ആര്‍എച്ചിനു നല്‍കിയപ്പോള്‍ മുംബൈ വിജയപ്രതീക്ഷയിലായിരുന്നു.
പക്ഷെ അവിശ്വസനീയ റണ്‍ചേസിലൂടെ അവരെ എസ്‌ആര്‍എച്ച് സ്തബ്ധരാക്കി. എട്ടു ബോളും ആറു വിക്കറ്റും ബാക്കിനില്‍ക്കെയാണ് അവര്‍ ജയിച്ചുകയറിയത്. ഇതോടെ പ്ലേഓഫിനു ഒരു പടി കൂടി അടുക്കാനും എസ്‌ആര്‍എച്ചിനു കഴിഞ്ഞു.
ട്രാവിസ് ഹെഡിന്റെയും (76) ഹെന്‍ട്രിച്ച് ക്ലാസെന്റെയും (65*) അഗ്രസീവ് ഫിഫ്റ്റികളാണ് എസ്‌ആര്‍എച്ച് വിജയത്തില്‍ നിര്‍ണായകമായത്. 30 ബോളില്‍ എട്ടു കൂറ്റന്‍ സിക്‌സറും നാലു ഫോറും ഹെഡിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്ലാസെന്‍ 30 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറുമടിച്ചു. അഭിഷേക് ശര്‍മ 24 ബോൡ 45 റണ്‍സുമായി മിന്നിച്ചു.
സ്വപ്‌നതുല്യമായ തുടക്കമാണ് ഹെഡ്-അഭിഷേക് സഖ്യം എസ്‌ആര്‍എച്ചിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ വെറും 8.4 ഓവറില്‍ 129 റണ്‍സ് ഇരുവരും വാരിക്കൂട്ടി. തുടരെ മൂന്നു വിക്കറ്റുകള്‍ അവര്‍ കൈവിട്ടപ്പോള്‍ മുംബൈയ്ക്കു വിജയപ്രതീക്ഷ വന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ക്ലാസെന്‍- നിതീഷ് ജോടി 40 ബോളിൽ 80 റണ്‍സ് അടിച്ചെടുത്തപ്പോള്‍ എസ്‌ആര്‍എച്ച് വിജയവും ഉറപ്പിക്കുകയായിരുന്നു.
റിക്കെല്‍റ്റണിന്റെ റണ്‍മഴ
മുംബൈ ഇന്ത്യന്‍സ് ടീമിലേക്കുള്ള മടങ്ങി വരവ് റയാന്‍ റിക്കെല്‍റ്റണ്‍ (123) അപരാജിത സെഞ്ച്വറിയുമായി ആഘോഷിച്ചതാണ് ടീമിനെ അഞ്ചു വിക്കറ്റിനു 243 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെറും 55 ബോള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. 10 ഫോറുകളും എട്ടു കൂറ്റന്‍ സിക്‌സറുകളും റിക്കെല്‍റ്റണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
സീസണിലെ ആദ്യ മല്‍സരം കളിച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ് തുടക്കം മോശമാക്കിയില്ല. 22 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (15 ബോളില്‍ 31), നമന്‍ ധിര്‍ (17 ബോളിൽ 22) എന്നിവരും സ്‌കോറ്ങിന്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. പക്ഷെ സൂര്യകുമാര്‍ കുമാര്‍ യാദവ് (5) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി. തിലക് വര്‍മയും (7) നിരാശപ്പെടുത്തുകയായിരുന്നു.
ക്വിന്റണ്‍ ഡികോക്ക്- ഡാനിഷ് മലേവര്‍ ഓപ്പണിങ് സഖ്യത്തെ മാറ്റിയാണ് ഈ മല്‍സരത്തില്‍ റിക്കെല്‍റ്റണ്‍- ജാക്‌സ് സഖ്യത്തെ മുംബൈ പരീക്ഷിച്ചത്. ഈ നീക്കം വലിയ വിജയവുമായി മാറി. സ്വന്തം കാണികള്‍ക്കു മുന്നില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമാണ് ഇവര്‍ നല്‍കിയത്.
ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സ് ഇരുവരും അടിച്ചെടുത്തു. വെറും 43 ബോളുകളിലാണിത്. വണ്‍ഡൗണായെത്തിയ സൂര്യ പെട്ടെന്നു മടങ്ങിയെങ്കിലും പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ മുംബൈ ഇന്നിങ്‌സില്‍ കണ്ടു. മൂന്നാം വിക്കറ്റില്‍ ധിറിനൊപ്പം 31 ബോളില്‍ 55ഉം അടുത്ത വിക്കറ്റില്‍ ഹാര്‍ദിക്കിനൊപ്പം 27 ബോളില്‍ 56ഉം റണ്‍സ് റിക്കെല്‍റ്റണ്‍ ചേര്‍ത്തു.
അതിനിടെ അദ്ദേഹം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. വെറും 44 ബോളുകളിലാണിത്. ഒരു മുംബൈ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. സനത് ജയസൂര്യയുടെ (45 ബോള്‍) റെക്കോര്‍ഡാണ് പഴങ്കഥയാക്കപ്പെട്ടത്.
ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ടോസിനു ശേഷം മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്.
പരിക്കേറ്റ് വിശ്രമിക്കുന്ന മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ കളിയില്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ക്വിന്റണ്‍ ഡികോക്കിനെ ഒഴിവാക്കിയ മുംബൈ പകരം റയാന്‍ റിക്കെല്‍റ്റണിനെ ടീമിലേക്കു തിരികെ വിളിച്ചു. കൂടാതെ ഡാനിഷ് മലേവറിനു പകരം ഓപ്പണിങിലേക്കു വില്‍ ജാക്‌സുമെത്തി.
സീസണില്‍ അദ്ദേഹത്തിന്റെ ആദ്യ മല്‍സരമാണിത്. ഷെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവര്‍ക്കു പകരം റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട് എന്നിവരും കളിച്ചു. മറുഭാഗത്ത് എസ്‌ആര്‍എച്ചിലും മാറ്റമുണ്ടായിരുന്നു. ഹര്‍ഷ് ദുബെയ്ക്കു പകരം ടീമിലെത്തിയത് ശിവങ് കുമാറാണ്.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അല്ലാ ഗസന്‍ഫര്‍, അശ്വനി കുമാര്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസന്‍, സലില്‍ അറോറ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാഖിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.
