March 16, 2025

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Share

 

ദില്ലി : വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷല്‍ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് കെ വി തോമസ് കത്ത് നല്‍കിയിരുന്നത്. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്ബത്തിക സഹായവും നല്‍കേണ്ടതെന്നും കത്തിലുണ്ട്.

 

നിലവില്‍ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളില്‍ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്നും കെ വി തോമസിനുള്ള മറുപടി കത്തില്‍ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങള്‍ക്കായി 388 കോടി രൂപ നടപ്പ് സാമ്ബത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 291 കോടി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടില്‍ നിന്നുള്ളതാണ്. ഇതില്‍ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് സംസ്ഥാനത്തിന് നല്‍കിയിരുന്നു. 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിൻ്റെ എസ് ഡി ആർ എഫ് ഫണ്ടില്‍ 394 കോടി രൂപ ബാലൻസ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിൻ്റെ പക്കല്‍ ഇപ്പോള്‍ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്.

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.