മുട്ടില്‍ മരംമുറി : അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി ; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി.
കേസില്‍ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹർജികള്‍ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി.
കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേള്‍പ്പിക്കും. വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പോലീസിന്‍റെ കേസ്.
കമ്പനി ഉടമ അലിയാർ നല്‍കിയ പരാതിയിലാണ് 2021 ല്‍ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.വിചാരണ നിർത്തിവയ്ക്കാനുള്ള പ്രതികളുടെ നീക്കം തള്ളിയതോടെ കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന സെപ്റ്റംബർ ഏഴിലെ കോടതി നടപടികള്‍ നിർണ്ണായകമാകും.
