May 19, 2026

രാജ്യത്ത് മണ്‍സൂണ്‍ ആദ്യമെത്തുന്നത് കേരളത്തില്‍ : മേയ് 26 ഓടെ കാലവർഷം എത്താൻ സാധ്യത 

Share

 

കേരളത്തില്‍ ഇത്തവണ കാലവർഷം മേയ് 26ഓടെ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ചൂടിന് ശമനമായി കേരളത്തില്‍ മഴക്കാലമെത്തുകയാണ്. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവർഷത്തിന് തുടക്കമാവുന്നത്. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി ഒരാഴ്‌ച മുൻപുതന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നു.

 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചില ഭാഗങ്ങളില്‍ കാലവർഷം എത്തിക്കഴിഞ്ഞുവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, നേരത്തെ എത്തുന്നതിനർത്ഥം ശക്തമായ മണ്‍സൂണ്‍ എന്നല്ല എന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ആരംഭ തീയതികളും മൊത്തം സീസണല്‍ മഴയും തമ്മില്‍ ബന്ധമില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

 

എല്ലാക്കൊല്ലവും രാജ്യത്ത് കേരളത്തിലാണ് ആദ്യം കാലവർഷം എത്തുന്നത്. ഇതിനൊരു കാരണവുമുണ്ട്. കാറ്റിന്റെ വ്യതിയാനത്തിനനുസൃതമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ അഥവാ കാലവർഷം. വേനല്‍ക്കാലത്ത് ഇന്ത്യൻ കരഭാഗം ചുറ്റുമുള്ള സമുദ്രങ്ങളെ അപേക്ഷിച്ച്‌ വളരെ വേഗത്തില്‍ ചൂടാകുന്നു. ഇതിന്റെ ഫലമായി വടക്ക്- മദ്ധ്യ ഇന്ത്യയ്ക്ക് മുകളില്‍ ചൂടുള്ള വായു ഉയരുന്നു. ഇത് ഒരു താഴ്ന്ന മർദ്ദ പ്രദേശം സൃഷ്ടിക്കുന്നു. ഈസമയം, ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുള്ള താരതമ്യേന തണുത്ത വായുവും ഇവിടെയെത്തുന്നു.

 

ഈർപ്പമുള്ള ഈ കാറ്റുകള്‍ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തില്‍ നിന്ന് ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിക്കുന്നു. ഇന്ത്യയില്‍ എത്തുന്നതിനുമുമ്പ് അവ ഭൂമദ്ധ്യരേഖ കടക്കുകയും കോറിയോലിസ് പ്രഭാവം കാരണം വളയുകയും ചെയ്യുന്നു. ഭൂമിയുടെ ഭ്രമണം മൂലമുണ്ടാകുന്ന ചുഴലിക്കാറ്റുകളെയും ആഗോള കാറ്റിന്റെ പാറ്റേണുകളെയും സ്വാധീനിക്കുന്ന അതേ ശക്തിയാണിത്. ഇതിന്റെ ഫലമായി കാറ്റുകള്‍ തെക്ക് പടിഞ്ഞാറ് നിന്ന് അറബിക്കടലിന് മുകളിലൂടെ ഇന്ത്യയിലേക്ക് അടുക്കുന്നു. ഈ മഴക്കാറ്റുകളുടെ പാതയില്‍ നേരിട്ട് നില്‍ക്കുന്ന ഇന്ത്യൻ വൻകരയിലെ ആദ്യത്തെ പ്രധാന ഭാഗമാണ് കേരളം. കേരളത്തിന്റെ ഭൂമിശാസ്ത്രവും മണ്‍സൂണിനെ ആകർഷിക്കുന്നതാണ്.

 

സംസ്ഥാനത്തിന്റെ തീരപ്രദേശത്തിന് സമാന്തരമായി പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നു. ഇത് ഒരു ഭീമൻ മതില്‍ പോലെ നില്‍ക്കുന്ന ഒരു പർവത ശൃംഖലയാണ്. ഈർപ്പം കൂടുതലുള്ള മണ്‍സൂണ്‍ കാറ്റ് ഈ പർവതങ്ങളില്‍ തട്ടുമ്പോള്‍ അവ മുകളിലേക്ക് ഉയരാൻ നിർബന്ധിതരാകുന്നു. വായു ഉയരുമ്പോള്‍ അത് വേഗത്തില്‍ തണുക്കുകയും ജലബാഷ്പം മേഘങ്ങളായും മഴയായും ഘനീഭവിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ഓറോഗ്രാഫിക് മഴ എന്ന് വിളിക്കുന്നു.

 

ഇന്ത്യൻ മണ്‍സൂണ്‍ ഉപഭൂഖണ്ഡത്തെ സമീപിച്ച ശേഷം രണ്ട് പ്രധാന ശാഖകളായി പിരിയുന്നു. ഒരു ശാഖ അറബിക്കടലിന് മുകളിലൂടെ നീങ്ങി ആദ്യം കേരളത്തെ സമീപിക്കുകയും പിന്നീട് പടിഞ്ഞാറൻ തീരത്ത് വടക്കോട്ട് കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

 

രണ്ടാമത്തെ ശാഖ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് വളഞ്ഞുകയറി പിന്നീട് ഇന്തോ-ഗംഗാ സമതലങ്ങളില്‍ വ്യാപിക്കുന്നു. അതുകൊണ്ടാണ് ഭൂമിശാസ്ത്രപരമായി കേരളത്തില്‍ നിന്ന് വളരെ അകലെയാണെങ്കിലും വടക്കുകിഴക്കൻ മേഖലകളില്‍ വളരെ നേരത്തെ തന്നെ മഴ ലഭിക്കുന്നത്.

 

ഈ വർഷം കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നതിനൊപ്പം ജാഗ്രതയും പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു. ഇത്തവണ ദീർഘകാല ശരാശരിയുടെ (എല്‍പിഎ) ഏകദേശം 92 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിനെ ‘സാധാരണയില്‍ താഴെ’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

 

കാലവർഷത്തിന്റ അവസാനത്തില്‍ എല്‍ നിനോയ്ക്കുള്ള സാദ്ധ്യതയും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പസഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രാേപരിതലം അസാധാരണമായി ചൂടു പിടിക്കുന്ന പ്രതിഭാസമാണിത്. ചൂട് കൂടുക മാത്രമല്ല മഴ തീരെ ദുർബലമാവുകയും ചെയ്യും. ലോകത്തുതന്നെ ചൂടുകൂടുന്ന പ്രവണത ഏറ്റവുമധികം കാണുന്നത് അറബിക്കടലില്‍ ആയതിനാല്‍ കേരളത്തെ എല്‍ നിനോ കൂടുതലായി ബാധിക്കുമെന്നാണ് സമുദ്ര കാലാവസ്ഥാ പഠന വിദഗ്ദ്ധർ പറയുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.