ജോലിസ്ഥലത്തെ മാനസിക പീഡനം ; അംഗന്‍വാടി ടീച്ചറുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്ന്
മേപ്പാടി : ചൂരല്‍മലയില്‍ അംഗൻവാടി ടീച്ചര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. ജലജ ആത്മഹത്യ ചെയ്യാൻ കാരണം ജോലിസ്ഥലത്തെ മാനസിക പീഡനമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മേപ്പാടി അട്ടമല അംഗൻവാടി ടീച്ചറായ ചൈതന്യത്തില്‍ ജലജ കൃഷ്ണ(53)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജലജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്ന തരത്തില്‍ വാട്സാപ്പില്‍ ജലജ സ്റ്റാറ്റസിട്ടിരുന്നതായും ഇതിനുശേഷമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പറയുന്നു. ജലജ മരിക്കാനിടയായ സംഭവം അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
അംഗൻവാടിയില്‍ സഹപ്രവര്‍ത്തകയുമായി നിരന്തരം പ്രശ്നമുണ്ടായിരുന്നതായും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നതായും കുടുംബം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി സി.പി.ഐ. ലോക്കല്‍ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിച്ചതെന്ന് സി.പി.ഐ. ലോക്കല്‍ സെക്രട്ടറി ആരോപിച്ചു.
