വിദേശത്തുനിന്ന് വരുന്നവര്‍ ശ്രദ്ധിക്കുക ; ബാഗേജ് നിയമങ്ങള്‍ പരിഷ്കരിച്ചു
ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള കസ്റ്റംസ് ബാഗേജ് നിയമങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ നിലവില്‍ വന്നു. 2016-ലെ നിയമങ്ങള്‍ പരിഷ്കരിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. വിദേശത്തുനിന്ന് വരുന്ന ഇന്ത്യക്കാർക്ക് നേരത്തെ അനുവദിച്ചിരുന്ന ഫ്രീ അലവൻസ് 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയർത്തിയത് പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ആശ്വാസകരമാണ്.
വിദേശയാത്ര കഴിഞ്ഞ് മടങ്ങുന്ന താമസക്കാർ, വിനോദസഞ്ചാരികള്‍, വിദേശ വംശജർ, ശിശുക്കള്‍ തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. ഇന്ത്യയില്‍ സാധാരണയായി താമസിക്കുന്നവരും സാധുവായ പാസ്‌പോർട്ട് ഉള്ളവരുമാണ് താമസക്കാരുടെ പട്ടികയില്‍ വരുന്നത്. അതേസമയം, 12 മാസത്തിനുള്ളില്‍ ആറുമാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കാത്ത കുടിയേറ്റേതര ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ വിനോദസഞ്ചാരികളായി കണക്കാക്കും.
യാത്രയ്ക്കിടയില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങളെയാണ് വ്യക്തിഗത വസ്തുക്കളായി പരിഗണിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഉപയോഗിച്ച വസ്ത്രങ്ങള്‍, ടോയ്‌ലറ്ററികള്‍, സുവനീറുകള്‍ എന്നിവയ്ക്ക് നികുതി നല്‍കേണ്ടതില്ല. ശിശുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാർക്കും ഇത്തരം വസ്തുക്കള്‍ തീരുവയില്ലാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
