നാളെ ബാങ്ക് പണിമുടക്ക്, മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും, ചിലയിടത്ത് 4 ദിവസം
ഡല്‍ഹി : ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ക ദേശീയ പണിമുടക്ക് നാളെ (സെപ്റ്റംബർ 11, വെള്ളി). ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം. ശനിയും ഞായറും ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധിയുള്ള സ്ഥലങ്ങളില്‍ തുടർച്ചയായ നാല് ദിവസം ബാങ്ക് പ്രവർത്തനങ്ങള്‍ തടസ്സപ്പെടും.
ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്കിങ് ജീവനക്കാരുടെ പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകള്‍ പറയുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ആക്കണമെന്ന ആവശ്യത്തോട് സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനത്തിലെത്താൻ കഴിയൂവെന്ന നിലപാടിലാണ് സർക്കാർ.
തുടർച്ചയായ ദിവസങ്ങളില്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ ഇന്നു തന്നെ പൂർത്തിയാക്കണം. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറം, യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം ബാങ്കുകള്‍ക്ക് അവധി നല്‍കണമെന്ന ശുപാർ രണ്ടര വർഷമായിട്ടും കേന്ദ്രം നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ തുടർച്ചയായ അഞ്ച് ദിവസം ബാങ്ക് സേവനം തടസ്സപ്പെടും. സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധൻ ദിവസങ്ങളാണിത്. ഇതിനു മുൻപുള്ള രണ്ടു ദിവസം ശനിയും ഞായറുമായതിനാല്‍ തുടർച്ചയായ അഞ്ച് ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല. ഒക്ടോബർ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പ് സെപ്റ്റംബര്‍ അവസാനമായതിനാല്‍, ഈസമയത്ത് പണിമുടക്ക് നടക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. അതേസമയം ബാങ്ക് അവധി ദിനങ്ങളില്‍ എടിഎം, ഡിജിറ്റല്‍ ഇടപാടുകള്‍ തടസമില്ലാതെ തുടരും.
സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎല്‍ഐ) സ്കീം മരവിപ്പിച്ചിരുന്നു. എന്നാല്‍ പ്രവൃത്തിദിനം 5 ആക്കണമെന്ന ആവശ്യത്തില്‍ ജീവനക്കാർ ഉറച്ച് നില്‍ക്കുകയാണ്. 2024 മാർച്ചിലായിരുന്നു പ്രവൃത്തിദിനം 5 ആക്കാൻ ബാങ്ക് മാനേജ്മെൻ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്രസർക്കാർ പിന്നീടു ഈ വിഷയത്തില്‍ നടപടിയെടുത്തില്ല.
