പഞ്ചസാര പൂഴ്ത്തിവെച്ചാല്‍ ഇനി കളി മാറും! വ്യാപാരികളുടെ സ്റ്റോക്ക് പരിധി പകുതിയായി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ വിപണികളില്‍ പഞ്ചസാരയുടെ സുഗമമായ ലഭ്യതയും ന്യായവിലയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് കൈവശം വെക്കാവുന്ന സ്റ്റോക്കിന് കർശന പരിധി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പഞ്ചസാരയുടെ പൂഴ്ത്തിവെപ്പും അനധികൃത ഊഹക്കച്ചവടവും പൂർണമായി തടയുന്നതിനാണ് ഈ പുതിയ നടപടി. നിലവില്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിരുന്ന 4,000 ക്വിന്റല്‍ എന്ന സ്റ്റോക്ക് പരിധി പകുതിയായി കുറച്ച് 2,000 ക്വിന്റലാക്കി മാറ്റിയിട്ടുണ്ട്. വരുന്ന സെപ്റ്റംബർ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ ഉത്തരവ് 2026 നവംബർ 30 വരെ രാജ്യത്തുടനീളം കർശനമായി ബാധകമായിരിക്കും.
പുതിയ നിയമപ്രകാരം വ്യാപാരികള്‍ക്ക് സ്റ്റോക്ക് ലഭിക്കുന്ന തീയതി മുതല്‍ പരമാവധി 30 ദിവസത്തില്‍ കൂടുതല്‍ പഞ്ചസാര കൈവശം സൂക്ഷിക്കാൻ അനുവാദമില്ല. രാജ്യത്തിന്റെ ഏത് ഭാഗത്തായാലും ഏത് സമയത്തും 2,000 ക്വിന്റലില്‍ കൂടുതല്‍ പഞ്ചസാര സൂക്ഷിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ കിഴക്കൻ ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കൊല്‍ക്കത്തയിലും വിപുലീകരിച്ച മെട്രോപൊളിറ്റൻ പ്രദേശങ്ങളിലും മാത്രം പഴയതുപോലെ 4,000 ക്വിന്റല്‍ സ്റ്റോക്ക് പരിധി സർക്കാർ തുടർന്നും അനുവദിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള പഞ്ചസാര കൊല്‍ക്കത്തവഴിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രധാനമായും എത്തിക്കുന്നത്.
പഞ്ചസാര മില്ലുകളിലും ഡീലർമാരുടെ കേന്ദ്രങ്ങളിലും സർക്കാർ നേരിട്ട് നടത്തിയ കർശന പരിശോധനകളില്‍ ചിലയിടങ്ങളില്‍ അനുവദിച്ചതിലും കൂടുതല്‍ സ്റ്റോക്ക് സൂക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോക്ക് പരിധി കൂടുതല്‍ കർശനമാക്കാൻ അധികൃതർ തയ്യാറായത്. സർക്കാരിന്റെ ഇത്തരം കൃത്യമായ ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മില്ല് തലത്തില്‍ പഞ്ചസാര വിലയില്‍ ഏകദേശം 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഈ വിലക്കുറവ് വരും ദിവസങ്ങളില്‍ ചില്ലറ വിപണിയിലും പ്രതിഫലിക്കുമെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
