ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിരോധിത സാധനങ്ങള്‍ കൈവശം വച്ചാല്‍ 10,000 രൂപ പിഴയും തടവും : നിയമങ്ങള്‍ കടുപ്പിച്ച് റെയില്‍വേ
ഡല്‍ഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി യാത്രാ നിയമങ്ങള്‍ കർശനമാക്കി ഇന്ത്യൻ റെയില്‍വേ. ട്രെയിനുകളില്‍ നിരോധിതമോ അപകടകരമോ ആയ സാധനങ്ങള്‍ കൊണ്ടുപോകുന്നവർക്കുള്ള പിഴത്തുക റെയില്‍വേ കുത്തനെ വർദ്ധിപ്പിച്ചു. പിഴയ്ക്ക് പുറമെ തടവുശിക്ഷയും ലഭിക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്.
പിഴ 1,000-ല്‍ നിന്ന് 10,000 രൂപയായി ഉയർത്തി
2026-ലെ ജൻ വിശ്വാസ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് റെയില്‍വേ നിയമങ്ങള്‍ പരിഷ്കരിച്ചത്. മുൻപ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 1,000 രൂപ പിഴയോ അല്ലെങ്കില്‍ മൂന്ന് വർഷം വരെ തടവോ ആയിരുന്നു ശിക്ഷയെങ്കില്‍, പുതിയ നിയമപ്രകാരം (സെക്ഷൻ 165) കുറഞ്ഞത് 10,000 രൂപ പിഴയായി ഈടാക്കും.
പിഴയടക്കാൻ വിസമ്മതിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ, പിഴയും തടവും ഒരുമിച്ചോ ലഭിക്കാം. കൂടാതെ നിയമലംഘനം മൂലം റെയില്‍വേയ്ക്ക് ഉണ്ടാകുന്ന ഏതൊരു നഷ്ടത്തിനും നാശനഷ്ടങ്ങള്‍ക്കും ബന്ധപ്പെട്ട വ്യക്തി തന്നെ പൂർണ്ണ ഉത്തരവാദിയായിരിക്കും.
ഈ സാധനങ്ങള്‍ അറിയാതെ പോലും കൂടെക്കരുതരുത്:
ട്രെയിൻ കോച്ചുകളില്‍ തീപിടുത്തമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി
റെയില്‍വേ വിലക്കേർപ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍ ഇവയാണ്:
സ്റ്റൗ, ഗ്യാസ് സിലിണ്ടർ
മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ ഇന്ധനങ്ങള്‍
പടക്കങ്ങള്‍, തീപ്പെട്ടി, സിഗരറ്റ്
തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ആക്ഷേപകരമായ വസ്തുക്കള്‍
1989-ലെ റെയില്‍വേ ആക്‌ട് (സെക്ഷൻ 67, 154, 164, 165) പ്രകാരം എളുപ്പത്തില്‍ തീപിടിക്കുന്നതോ സ്ഫോടകവസ്തുക്കളോ ആയ സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നത് ഗുരുതരമായ ശിക്ഷാർഹമായ കുറ്റമാണ്. യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകളും നടപടികളും റെയില്‍വേ കർശനമാക്കുന്നത്.
