April 19, 2026

ഹീറോയായി റിങ്കു !! ഒടുവില്‍ കെകെആറും ജയിച്ചു ; വീണ്ടും തോറ്റ് റോയല്‍സ്

Share

 

കൊല്‍ക്കത്ത : റിങ്കു സിങ് വലിയൊരു ഗ്യാപ്പിനു ശേഷം വീണ്ടും രക്ഷകന്റ കുപ്പായമണിഞ്ഞ് ഹീറോയായപ്പോള്‍ സീസണിലെ ആദ്യ വിജയം കൊയ്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനാണ് അവര്‍ വീഴ്ത്തിയത്.

 

ആദ്യ ആറു കളിയിലും ജയിക്കാന്‍ കഴിയാതെ വലഞ്ഞ ശേഷമാണ് ഇപ്പോള്‍ കെകെആറിന്റെ കഷ്ടകാലം അവസാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരില്‍ നിന്നും കരകയറിയ കെകെആര്‍ ഒമ്പതിലേക്കുയര്‍ന്നു. എന്നാല്‍ റോയല്‍സിന്റെ തുര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഈ കളിയിലേത്.

 

 

 

156 റണ്‍സിന്റെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ ഒരു സമയത്ത് ആറു വിക്കറ്റിനു 86 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ റിങ്കു-അനുകുല്‍ റോയ് ജോടി 37 ബോളില്‍ 76 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി കെകെആറിനെ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തി.

 

പുറത്താവാതെ 53 റണ്‍സോടെയാണ് റിങ്കു രക്ഷകനായത്. 34 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും രണ്ടു സിക്‌സറും പറത്തി. അനുകുല്‍ 16 ബോളില്‍ 29 റണ്‍സുമെടുത്തു. കാമറൂണ്‍ ഗ്രീന്‍ (27), റോവ്മന്‍ പവെല്‍ (23) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. റോയല്‍സിനായി രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളെടുത്തു.

 

 

മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ സാധിക്കാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ തൃപ്തിപ്പെട്ടത്. റോയല്‍സ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. 46 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയാണ് ടോപ്‌സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ 39 റണ്‍സും നേടി. മറ്റാരും 20 പോലുമെടുത്തില്ല.

 

ധ്രുവ് ജുറേല്‍ (5), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (12), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (15), ഡൊണോവന്‍ ഫെരേര (7), രവീന്ദ്ര ജഡേജ (9), ജോഫ്ര ആര്‍ച്ചര്‍ (8), രവി ബിഷ്‌നോയ് (0), ബ്രിജേഷ് ശര്‍മ (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

 

പ്രതീക്ഷിക്കപ്പെട്ടതു പോലെ സ്‌ഫോടനാത്മക തുടക്കമാണ് വൈഭവ്- ജയ്‌സ്വാള്‍ ജോടി റോയല്‍സിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 81 റണ്‍സ് വാരിക്കൂട്ടി. വെറും 52 ബോളുകളിലാണിത്. എന്നാല്‍ വൈഭവിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ റോയല്‍സിന്റെ താളം തെറ്റി.

 

 

വമ്പന്‍ ഷോട്ടിനു തുനിഞ്ഞ 15 കാരനെ രമണ്‍ദീപ് സിങ് മികച്ചൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. 28 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറും വൈഭവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ റോയല്‍സ് ഒരു വിക്കറ്റിനു 95 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഒമ്പതു വിക്കറ്റുകള്‍ കൈയിലുള്ളതിനാല്‍ 200 പ്ലസ് റണ്‍സ് നേടുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

 

പക്ഷെ അടുത്ത 10 ഓവറില്‍ റോയല്‍സ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. വെറും 60 റണ്‍സാണ് അവസാന 10 ഓവറില്‍ റോയല്‍സിനു അക്കൗണ്ടിലേക്കു ചേര്‍ക്കാനായത്. ഇതിനിടെ എട്ടു വിക്കറ്റുകള്‍ കൈവിടുകയും ചെയ്തു.

 

മികച്ച കൂട്ടുകെട്ടുകളൊന്നും അവരുടെ ഇന്നിങ്‌സില്‍ കണ്ടില്ല. മാത്രമല്ല കൃത്യമായ ഇടവളകളില്‍ വിക്കറ്റുകളും വീണു കൊണ്ടിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ട കാര്‍ത്തിക് ത്യാഗിയും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നാണ് റോയല്‍സിന്റെ നടുവൊടിച്ചത്. സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റുകളുമെടുത്തു.

 

ടോസിനു ശേഷം റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. സീസണില്‍ ആദ്യമായാണ് റോയല്‍സ് ആദ്യം ബാറ്റിങിന് ഇറങ്ങിയത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ അവര്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി.

 

ഷിംറോണ്‍ ഹെറ്റ്‌മെയറും ബ്രിജേഷ് ശര്‍മയും തിരിച്ചെത്തിയപ്പോള്‍ ലുവാന്‍ഡ്രെ പ്രെട്ടോറിയസും തുഷാര്‍ ദേശ്പാണ്ഡെയും ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. എന്നാല്‍ കെകെആര്‍ അവസാാന മാച്ചിലെ 11 നിലനിര്‍ത്തുകയായിരുന്നു.

 

പ്ലെയിങ് ഇലവന്‍

 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റോവ്മന്‍ പവല്‍, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി.

 

രാജസ്ഥാന്‍ റോയല്‍സ്- വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, രവി ബിഷ്ണോയ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.