ആറാട്ടുതറയിൽ വീടുകുത്തിത്തുറന്ന് കവർച്ച ; രണ്ടുപേർ കൂടി അറസ്റ്റിൽ
മാനന്തവാടി : വീടുകുത്തിത്തുറന്നു പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. പാലക്കാട് അഞ്ചാംമൈൽ എടത്തറ പറളി മൂത്താൻതറ പാളയം കോളനിയിലെ ആർ. രമേശ് (ഉടുമ്പ് രമേശൻ-36), കൊയിലേരി അയനിക്കാട്ടിൽ വീട്ടിൽ മണി (55) എന്നിവരെയാണ് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ അറസ്റ്റു ചെയ്തത്.
ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മാനന്തവാടി ആറാട്ടുതറ കപ്പലാംകുഴിയിൽ കെ.കെ. ഷാജർ (43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ വീട്ടിൽ കെ.വി. ജയേഷ് (37), അമ്പുകുത്തി കിഴക്കനച്ചാൽ വീട്ടിൽ കെ. ഇബ്രാഹിം (56) എന്നിവർ മുമ്പ് അറസ്റ്റിലായിരുന്നു. ഇരിഞ്ഞാലക്കുട ജയിലിൽകഴിയുന്ന രമേശിന്റെ ഫോർമൽ അറസ്റ്റുരേഖപ്പെടുത്തി മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രമേശിൽനിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്വർണം ഉരുക്കാൻ സഹായിച്ച മണിയെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നിന്നാണ് മണിയെ പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ 27നായിരു ന്നു കേസിനാസ്പദമായ സംഭവം. ആറാട്ടുതറയിലെ ഗംഗാധരൻറെ വീടു കുത്തിത്തുറന്നാണ് അലമാരയിൽ സൂക്ഷിച്ച അറുപതിനായിരം രൂപയും സ്വർണാഭരണങ്ങളും കവർന്നത്. കേസിലുൾപ്പെട്ട മുഴുവൻപേരെയും
പിടികൂടിയതായി പോലീസ് പറഞ്ഞു.
മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ. സോബിനു പുറമെ അഡിഷണൽ എസ്.ഐ. കെ.കെ. ശശീന്ദ്രൻ, എ.എസ്.ഐ. ബിജു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.ടി. സെബാസ്റ്റ്യൻ, മനു അഗസ്റ്റിൻ, സിവിൽ പോലീസ് ഓഫീസറായ കെ.വി. സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.