തൊഴിലുറപ്പ് നിയമം ഇനി ചരിത്രം ; വിബി-ജി റാം ജി പ്രാബല്യത്തില്‍ : കേരളത്തില്‍ വേതനം 401 രൂപയാക്കി
മാഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനിചരിത്രം. വീക്ഷിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീണ്‍ ആക്‌ട്, ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എംജിഎൻആർഇജിഎ പ്രകാരം പ്രതിദിനം 298രൂപ എട്ട് പൈസ ആയിരുന്ന ദേശീയ ശരാശരി വേതനം വിബി-ജി റാം ജി പ്രകാരം പ്രതിദിനം 327 രൂപ നാല് പൈസയായി വർദ്ധിച്ചു. പ്രതിദിനം ശരാശരി 28 രൂപ ആറ് പൈസയുടെ വർദ്ധനയാണ് ഉണ്ടാകുക. പുതുക്കിയ വേതന നിരക്കുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടക്കം 34 ഇടങ്ങളിലും പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു.
തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്നും 125 ആയി വർദ്ധിക്കും. പദ്ധതിപ്രകാരം സംസ്ഥാനങ്ങളും ചെലവ് 60:40 അനുപാതത്തില്‍ വഹിക്കണം. പദ്ധതി നടപ്പാക്കാൻ കേരളം 2090.7 കോടി രൂപ കണ്ടെത്തണം. രാജ്യത്തുടനീളമുള്ള വേതന നിരക്കുകളിലെ ശരാശരി വർദ്ധനവ് 10 ശതമാനത്തിലധികമാണെന്ന് സർക്കാർ അറിയിച്ചു. കുറഞ്ഞ വേതന നിരക്കുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറ്റവും വലിയ നേട്ടങ്ങള്‍ ഉറപ്പാക്കിയാണ് പുതുക്കിയ വേതന ഘടന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
നിലവില്‍ ഉയർന്ന വേതന നിരക്കുള്ള സംസ്ഥാനങ്ങളിലും വർദ്ധനവ് ഉണ്ട്. ഹരിയാനയില്‍ 409 രൂപ, ഗോവയില്‍ 406 രൂപ, കേരളത്തില്‍ 401 രൂപ, സിക്കിമില്‍ പ്രതിദിനം 450 രൂപ എന്നിങ്ങനെയാണ് കേന്ദ്രം വിജ്ഞാപനം ചെയ്ത വേതന നിരക്ക്. വിബി ജി റാം ജി പദ്ധതിയില്‍ 2026-27 സാമ്പത്തിക വർഷത്തില്‍ കേരളത്തിനുള്ള കേന്ദ്ര വിഹിതം 3,136.44 കോടി രൂപ ആയിരിക്കും. സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈൻ യോഗ ശേഷം കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇടക്കാല ഫണ്ട് വിഹിതം പ്രഖ്യാപിച്ചത്.
