വയനാട്ടിലെ സ്വകാര്യ ബസുകള്‍ നാളെ നിരത്തിലിറങ്ങും : സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു
കല്‍പ്പറ്റ : വയനാട്ടില്‍ നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കില്ലെന്ന് ബസുടമകള്‍. എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പിലാണ് പണിമുടക്ക് പിൻവലിച്ചത്. മൂന്നാം തിയതി ജില്ലാ കളക്ടർ വിളിച്ച ഉന്നതതല യോഗത്തിനു ശേഷം തുടർ നടപടികള്‍ തീരുമാനിക്കും.
സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് ഉടമകള്‍ പറഞ്ഞിരുന്നു. ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്‌ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവർക്ക് 1200 കിട്ടിയിരുന്നിടത്താണ് ഇപ്പോള്‍ 600 രൂപ നല്‍കുന്നത്. കണ്ടക്ടർക്കും കിട്ടുന്നത് 600 രൂപ മാത്രം. ബസിലെ കളക്ഷൻ കുറഞ്ഞതോടെയാണ് വേതനം കുറച്ചത്. ബസുടമകളുടെ നടപടിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടങ്ങുകയാണ്. കെഎസ്‌ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.
സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സമരങ്ങളോട് ചിലർ കാണിച്ചതുപോലെ അലർജി ഇല്ല. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകള്‍ക്ക് ടാക്സ് കുറച്ച് കൊടുത്തത് അവർക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെഎസ്‌ആർടിസി ഓർഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തില്‍ വിഷയം പരിഹരിക്കാമെന്നും സി പി ജോണ്‍ അറിയിച്ചു.
