June 15, 2026

സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല’; പ്രിയദര്‍ശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Share

 

തിരുവനന്തപുരം : സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണ് പ്രിയദർശിനി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്ത്രീകള്‍ക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുൻപുതന്നെ ഇന്ദിരാ ഗ്യാരന്റി നടപ്പാക്കിയതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ചരിത്രത്തിലേക്കുള്ള യാത്രയാണ് ഇതെന്ന് ചീഫ് സെക്രട്ടറി എ ജയതിലക് പറഞ്ഞു. സൗജന്യയാത്ര ഓർഡിനറിയിലാണെങ്കിലും തീരുമാനം ഓർഡിനറിയല്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് സൗജന്യയാത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു.

ഇന്നുമുതല്‍ വനിതകള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര ചെയ്യാം. 3,125 ബസുകളില്‍ ‘പ്രിയദർശിനി സൗജന്യ യാത്ര” എന്ന സ്റ്റിക്കറുണ്ടാകും. തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗ്യാരന്റിയിലുള്‍പ്പെടുത്തി യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാക്കിയത്. യാത്രക്കാരുടെ എണ്ണമറിയാനും പദ്ധതിക്കായി സർക്കാരില്‍ നിന്ന് കെഎസ്‌ആർടിസിക്ക് നല്‍കേണ്ട സബ്സിഡി കണക്കാക്കുന്നതിനും സ്ത്രീകള്‍ക്ക് പ്രത്യേക ടിക്കറ്റ് നല്‍കും. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക.


Share
Copyright © All rights reserved. | Newsphere by AF themes.