October 5, 2025

തദ്ദേശ തിരഞ്ഞെടുപ്പ് ; സെപ്തംബര്‍ 29 മുതല്‍ വോട്ടര്‍പട്ടികയില്‍ വീണ്ടും പേരു ചേര്‍ക്കാം

Share

 

ഡിസംബറില്‍ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.

 

2025 സെപ്റ്റംബർ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയില്‍ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.

 

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാം. ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം.

 

വോട്ടർപട്ടികയില്‍ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഹിയറിംഗിനുള്ള കമ്ബ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത്, അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓണ്‍ലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, ആറ് മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

 

സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയില്‍ ഉള്‍പ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയല്‍ നമ്ബർ നല്‍കും. ഇനി വോട്ടർപട്ടികയില്‍ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയല്‍ നമ്ബർ ലഭിക്കും.

 

ചില വോട്ടർമാർക്ക് അവർ നല്‍കിയതുപ്രകാരമുളള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയല്‍കാർഡ് നമ്ബർ (EPIC Number), 2015 മുതല്‍ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ നമ്ബർ, മറ്റുള്ളവർക്ക് തിരിച്ചറിയല്‍ നമ്ബരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയില്‍ വോട്ടർമാരുടെ വിവരങ്ങള്‍ തയ്യാറാക്കിയിരുന്നത്.

എന്നാല്‍ മേലില്‍ എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയല്‍ നമ്ബർ നല്‍കുകയാണ്. SEC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒമ്ബത് അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയല്‍ നമ്ബർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികള്‍ക്കും, അന്വേഷണങ്ങള്‍ക്കും വോട്ടർമാർ ഈ സവിശേഷ തിരിച്ചറിയല്‍ നമ്ബർ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.