തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ ഒരാൾ കൂടി പിടിയിൽ

ബത്തേരി : ലൈസന്‍സില്ലാതെ നിയമവിരുദ്ധമായി കാറില്‍ തിരകളും (ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി പുത്തന്‍കുന്ന് കോടതിപ്പടി പാലപ്പെട്ടി വീട്ടില്‍ സഞ്ജു എന്ന സംജാദ് (31) നെയാണ് ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാനന്തവാടിയില്‍ നിന്ന് പിടികൂടിയത്.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്. വയനാട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് ലംഘിച്ചാണ് ഇയാള്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടത്. ഇതോടെ കേസിലുള്‍പ്പെട്ട നാല് പേരും പിടിയിലായി. കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു (20), പള്ളിയാല്‍ വീട്ടില്‍ പി.നസീഫ് (26) എന്ന ബാബുമോന്‍ എന്നിവരാണ് മുന്‍പ് പിടിയിലായവര്‍.
22.10.2024 ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ലയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനില്‍ വെച്ച് ഇവരെ പിടികൂടിയത്. കെ.എല്‍ 55 വൈ. 8409 നമ്പര്‍ മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച 4 തിരകളും കത്തികളുമാണ് കണ്ടെടുത്തത്. സംജാദ് ഓടി രക്ഷപ്പെടുകയായിരുന്നു.