September 20, 2026

ഹൈസ്കൂളുകളില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ പഴയപടിയുള്ള മാര്‍ക്കിടല്‍ തുടരും 

Share

 

ഹൈസ്കൂള്‍ ക്ലാസുകളില്‍ എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു.

 

ഇതോടെ ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലും പഴയപടിയുള്ള മാർക്കിടല്‍ രീതി തന്നെ തുടരാനാണ് സാധ്യത തെളിയുന്നത്. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് എല്‍.ഡി.എഫ് സർക്കാർ കൊണ്ടുവന്ന നിർണായക പരീക്ഷാ പരിഷ്കാരത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

 

എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ വൻ ഇടിവുണ്ടാവുകയും അത് ഹയർ സെക്കൻഡറി പ്രവേശനത്തെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് മിനിമം മാർക്ക് നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം മാത്രം പുതിയ പരിഷ്കാരം നടപ്പാക്കിയാല്‍ മതിയെന്ന നിലപാടിലാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇന്റേണല്‍ മാർക്ക് 20 ശതമാനമുള്ളതിനാല്‍, എഴുത്തുപരീക്ഷയില്‍ വെറും 10 ശതമാനം മാർക്ക് കിട്ടിയാലും എസ്.എസ്.എല്‍.സിക്ക് കുട്ടികള്‍ ജയിക്കുന്നതായിരുന്നു പഴയരീതി.എന്നാല്‍ വാരിക്കോരി മാർക്ക് നല്‍കുന്നതിലൂടെ എ പ്ലസുകാരുടെ എണ്ണം വൻതോതില്‍ കൂടിയതോടെയാണ് പഠനനിലവാരം ഉറപ്പാക്കാൻ ഹൈസ്കൂളിലെ എഴുത്തുപരീക്ഷയില്‍ 30 ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പം പഠനശേഷി കൃത്യമായി വിലയിരുത്തി മാത്രം ഇന്റേണല്‍ മാർക്ക് നല്‍കിയാല്‍ മതിയെന്നും നിർദേശിച്ചിരുന്നു. 2024-25 അധ്യയനവർഷത്തില്‍ എട്ടാം ക്ലാസിലും 2025-26 വർഷത്തില്‍ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് രീതി ഏർപ്പെടുത്തിയിരുന്നു. ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത് നടപ്പാക്കാനിരിക്കെയാണ് സർക്കാരിന്റെ പിന്മാറ്റം.

 

പരിഷ്കാരം നടപ്പാക്കിയ 2024-25-ല്‍ എട്ടാം ക്ലാസ് പരീക്ഷയില്‍ മിനിമം മാർക്കില്ലാത്ത 21 ശതമാനം കുട്ടികളുണ്ടായിരുന്നു. ഇവരെ പ്രത്യേക പഠനപിന്തുണ നല്‍കിയാണ് വിജയിപ്പിച്ചത്. 2025-26ല്‍ 99.07 ശതമാനം പേർ എസ്.എസ്.എല്‍.സി പാസായെങ്കിലും എ പ്ലസുകാരുടെ എണ്ണം മുൻവർഷത്തെ 61,449-ല്‍ നിന്ന് 30,514 ആയി കുറഞ്ഞു. മിനിമം മാർക്ക് പൂർണ്ണമായി നടപ്പാക്കിയാല്‍ എസ്.എസ്.എല്‍.സി ഫലത്തില്‍ 20 ശതമാനത്തോളം കുറവുണ്ടാവുമെന്ന് എല്‍.ഡി.എഫ് സർക്കാർ കണക്കാക്കിയിരുന്നു. വിജയശതമാനം 60-65 ശതമാനമായി കൂപ്പുകുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് റിപ്പോർട്ട് നല്‍കിയതിനാലാണ് യു.ഡി.എഫ് സർക്കാരിന്റെ ഈ പിന്മാറ്റം.


Share
Copyright © All rights reserved. | Newsphere by AF themes.