മാനന്തവാടിയിൽ പതിനാറുകാരിയെ തട്ടി കൊണ്ടുപോയെന്ന കേസിൽ നാല് പേര്‍ അറസ്റ്റില്‍
മാനന്തവാടി : രക്ഷിതാക്കളോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മാനന്തവാടി പോലിസ് രജിസ്റ്റര്‍ ചെയ്ത കിഡ്‌നാപ്പിംഗ് കേസിലെ പ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട് റോബിന്‍ കെ ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജു നിവാസ് അമല്‍ കൃഷ്ണ (19), കുറ്റിമൂല കള്ളമ്പറം ജിതിന്‍ കെ എസ് (22), എടവക കൊണിയന്‍മുക്ക് ചിറക്കല്‍ അജിത് കുമാര്‍ സി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 12ന് രാത്രിയിലാണ് മാനന്തവാടി ടൗണില്‍ നിന്നും 12 കിലോമീറ്ററോളം മാറിയുള്ള സ്ഥലത്തെ വീട്ടില്‍ നിന്നും കുട്ടിയെ കൂട്ടികൊണ്ടു പോയതെ പരാതി ഉള്ളത്. പിന്നീട് അന്നേ ദിവസം അര്‍ധരാത്രിയില്‍ മാനന്തവാടി കണിയാരത്ത് വെച്ച് ബൈക്കപകടത്തില്‍ പരിക്കേറ്റ നിലയില്‍ അമലിനോടൊപ്പം കുട്ടിയെ കണ്ടെത്തുകയായിരുന്നു. കാലിനും മുഖത്തും സാരമായി പരിക്കേറ്റ കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പോലീസ് വ്യക്തമാക്കി.
പോലീസ് ഇന്‍സ്‌പെക്ടര്‍ പി റഫീഖ്, എസ് ഐമാരായ കെ.കെ സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സി പി ഒ മാരായ നിസാര്‍, രമേഷ് എം ആര്‍ , അനീഷ് കെ.ആര്‍, ഷിന്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
