അഞ്ചാമങ്കത്തിലും രക്ഷയില്ല, പരമ്പര തൂത്തുവാരി ഇംഗ്ലണ്ട് : ഇന്ത്യക്ക് 56 റണ്‍സിന്റെ തോല്‍വി
യുകെയില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ദുരന്തം പൂര്‍ത്തിയായിരിക്കുകയാണ്. ആദ്യം അയര്‍ലാന്‍ഡിനോടു 0-2നു തൂത്തുവാരപ്പെട്ട ശേഷം ഇപ്പോള്‍ ഇംഗ്ലണ്ടും ലോക ചാംപ്യന്‍മാരെ 4-0ന് തൂത്തുവാരി.
ഹാട്രിക് പരാജയങ്ങളോടെ പരമ്പര നേരത്തേ തന്നെ കൈവിട്ടതിനാല്‍ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ആശ്വാസ ജയം തേടിയാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷെ ശ്രേയസ് അയ്യരെയും സംഘത്തെയും ഇതിനു പോലും ഇംഗ്ലണ്ട് അനുവദിച്ചില്ല.
ഇംഗ്ലീഷ് ടീമിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യന്‍ പരാജയം കുറിക്കപ്പെട്ടിരുന്നു. കാരണം 258 റണ്‍സിന്റെ റെക്കാര്‍ഡ് ലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയത്. അസാധാരണമായി എന്തങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു നേരിയ സാധ്യത പോലും ഉണ്ടായിരുന്നുള്ളൂ.
പക്ഷെ ഒന്നും സംഭവിച്ചില്ല. എട്ടു വിക്കറ്റിനു 201 റണ്‍സുമായി ഇന്ത്യ മല്‍സരം അടിയറവയ്ക്കുകയും ചെയ്തു. ഇഷാന്‍ കിഷനും (56) തിലക് വര്‍മയും (53) ഫിഫ്റ്റിയോട മിന്നിച്ചെങ്കിലും വേറെയാരും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല. 35 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടുന്നതാണ് ഇഷാന്റെ ഇന്നിങ്‌സ്. തിലക് 25 ബോളില്‍ മൂന്നു ഫോറും നാലു സിക്‌സറുമടിച്ചു.
ക്യാപ്റ്റന്‍ ശേയസ് അയ്യര്‍ (16 ബോളില്‍ 28), മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (14 ബോളില്‍ 27) എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയെങ്കിലും അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാനായില്ല.
പരമ്പര നേട്ടത്തോടെ ഇന്ത്യയെ പിന്തള്ളി ടി20യിലെ നമ്പര്‍ വണ്‍ ടീമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്. ടി20 പരമ്പര കഴിഞ്ഞതോടെ ഇനി ഇംഗ്ലണ്ടുമായി മൂന്ന് ഏകദിനങ്ങളിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ചൊവ്വാഴ്ച ബെര്‍മിങ്ഹാമിലാണ് ആദ്യ ഏകദിനം. വൈകീട്ട് 3.30 മുതലാണ് മല്‍സരം.
മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ ജോസ് ബട്‌ലറുടെ (131) ബാറ്റിങ് വിരുന്നാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും മൂന്നു വിക്കറ്റിന് 257 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറും കൂടിയാണിത്.
വെറും 64 ബോളിലാണ് ബട്‌ലര്‍ 131 റണ്‍സ് വാരിക്കൂട്ടിയത്. 12 ഫോറും എട്ടു സിക്‌സറും ഇതിലുള്‍പ്പെടും. ടി20യില്‍ ബട്‌ലറുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് (95*) മറ്റൊരു പ്രധാന സ്‌കോറര്‍. 45 ബോളിലാണ് എട്ടു സിക്‌സറും നാലു ഫോറുമടക്കം അദ്ദേഹം കത്തിക്കയറിയത്.
ഫിൽ സാള്‍ട്ടിനെ (6) തുടക്കത്തില്‍ മടക്കിയ പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്കു നേരത്തേ തന്നെ ആഗ്രഹിച്ച ബ്രേക്ക്ത്രൂ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബട്‌ലറിനു കൂട്ടായി ബ്രൂക്ക് വന്നതോടെ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു. വെറും 102 ബോളില്‍ ഈ ജോടി വാരിക്കൂട്ടിയത് 233 റണ്‍സാണ്. ടീം സ്‌കോര്‍ എട്ടില്‍ ഒന്നിച്ച ഈ സഖ്യം 19ാം ഓവറില്‍ 241 റണ്‍സിലാണ് വേര്‍പിരിഞ്ഞത്.
പരമ്പരയില്‍ തുടരെ അഞ്ചാമതും ടോസ് ജയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്.
വൈഭവ് സൂര്യവംശിയും വാഷിങ്ടണ്‍ സുന്ദറുമാണ് ഒഴിവാക്കപ്പെട്ടത്. പകരം സഞ്ജു സാംസണും സൂര്യാന്‍ഷ് ഷെഡ്‌ഗെയും ടീമിലെത്തുകയും ചെയ്തു. മറുഭാഗത്ത് ഇംഗ്ലീഷ് ടീമിലാവട്ടെ ഒരു മാറ്റവും വരുത്തിയിരുന്നു. രെഹാന്‍ അഹമ്മദിനു പകരം ലിയാം ഡോസന്‍ തിരിച്ചെത്തി.
നേരത്തേ ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ആദ്യ മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു, അതിനു ശേഷമുള്ള മൂന്നു കളിയിലും ഇന്ത്യയെ ഇംഗ്ലീഷ് പട തീര്‍ക്കുകയും ചെയ്തു.
രണ്ടാം ടി20യില്‍ നാലു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. മൂന്നാം ടി20യിലാണ് ഏറ്റവും വലിയ ദുരന്തം ഇന്ത്യയെ കാത്തിരുന്നത്. 125 റണ്‍സിനു അവര്‍ ഇന്ത്യയെ മുക്കുകയായിരുന്നു. 202 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 12ാം ഓവറില്‍ വെറും 76ന് ഓള്‍ഔട്ടായി. റണ്‍സ് മാര്‍ജിനില്‍ ടി20യില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ പരാജയമാണിത്.
നാലാമങ്കത്തിലും ഇന്ത്യ പൊരുതാതെ തന്നെ തോല്‍ക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനാണ് ഇന്ത്യയെ അവര്‍ വാരിക്കളഞ്ഞത്. ഇതോടെ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡും ഇംഗ്ലണ്ട് കൈക്കലാക്കുകയുമായിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്ഗെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, ജോഷ് ടോങ്.
