July 8, 2026

അര്‍ജന്റീനയെ രക്ഷിക്കാൻ റഫറി ഒത്തുകളിച്ചോ : ഈജിപ്തിനെ തളച്ച തീരുമാനങ്ങള്‍ക്ക് പിന്നിലെ സത്യമെന്ത്

Share

 

അറ്റ്ലാന്റ : ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരായ അര്‍ജന്റീനയുടെ 3-2 ന്റെ അവിശ്വസനീയ വിജയത്തിന് പിന്നാലെ കളം നിറഞ്ഞുനിന്നത് വലിയ റഫറിയിങ് വിവാദങ്ങളായിരുന്നു.

തങ്ങള്‍ക്കെതിരെ വന്‍ അനീതി നടന്നെന്നും ഫിഫയും റഫറിമാരും ചേര്‍ന്ന് അര്‍ജന്റീനയെ ജയിപ്പിക്കുകയായിരുന്നുവെന്നും ഈജിപ്ഷ്യന്‍ കോച്ച്‌ ഹൊസാം ഹസ്സനും താരങ്ങളും ആരോപിക്കുമ്പോള്‍, ആ തീരുമാനങ്ങള്‍ നിയമപരമായി ശരിയായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ വിദഗ്ധര്‍ ആ മൂന്ന് തീരുമാനങ്ങളെ വിശകലനം ചെയ്യുന്നു.

 

മത്സരത്തിന്റെ 62-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ താരം മോസ്തഫ സിക്കോ അര്‍ജന്റീനയുടെ വല കുലുക്കി ടീമിന് 2-0 ന്റെ വന്‍ ലീഡ് സമ്മാനിച്ചതാണ്. എന്നാല്‍ ഗോളിന് വഴിയൊരുക്കിയ നീക്കത്തില്‍ ഈജിപ്ഷ്യന്‍ പ്രതിരോധ താരം മര്‍വാന്‍ അറ്റിയ, അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തുവെന്ന് വാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഓണ്‍-ഫീല്‍ഡ് റിവ്യൂവിനു ശേഷം ഫ്രഞ്ച് റഫറി ഫ്രാന്‍സ്വ ലെറ്റെക്സിയര്‍ ആ ഗോള്‍ റദ്ദാക്കി.

 

വാര്‍ വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഈ ഗോള്‍ റദ്ദാക്കിയ തീരുമാനം തികച്ചും കൃത്യമായിരുന്നു. അര്‍ജന്റീനയുടെ ബോക്‌സിന് സമീപം വെച്ച്‌ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ജേഴ്‌സിയില്‍ പിടിച്ചുവലിക്കുകയും അതേസമയം തന്നെ താരത്തിന്റെ കാലില്‍ ചവിട്ടുകയും ചെയ്ത ശേഷമാണ് അറ്റിയ പന്ത് തട്ടിയെടുത്ത് മുന്നേറിയത്. അറ്റിയയുടെ ഈ വ്യക്തമായ ഫൗളാണ് ഈജിപ്തിന് കൗണ്ടര്‍ അറ്റാക്കിനും ഗോളിനും വഴിയൊരുക്കിയത്.

 

മൈതാനത്ത് ഉയര്‍ന്ന പൊസിഷനിലാണ് ഈ സംഭവം നടന്നതെങ്കിലും, അതേ പ്ലേ ഫേസില്‍ (Play phase) തന്നെ ഗോള്‍ പിറന്നതിനാല്‍ വാര്‍ ഇടപെടല്‍ അത്യന്താപേക്ഷിതമായിരുന്നു. ജേഴ്‌സി വലിച്ച്‌ പിടിച്ച്‌ കാലില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി സ്‌ക്രീനില്‍ കണ്ട റഫറിക്ക് ആ ഗോള്‍ അനുവദിക്കാതിരിക്കാന്‍ വേറെ വഴികളുണ്ടായിരുന്നില്ല. അതിനാല്‍ ഈജിപ്തിന്റെ രണ്ടാം ഗോള്‍ നിഷേധിച്ചത് നിയമപരമായി പൂര്‍ണ്ണമായും ശരിയാണ്.

മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഈജിപ്ത് അര്‍ജന്റീനയുടെ പെനാല്‍റ്റി ബോക്‌സില്‍ വെച്ച്‌ രണ്ട് പെനാല്‍റ്റി ക്ലെയിമുകള്‍ ഉന്നയിച്ചിരുന്നു. ഇതിലൊന്ന് അര്‍ജന്റീനയുടെ വിജയഗോളിന് തൊട്ടുമുമ്പുള്ള മുന്നേറ്റത്തിലായിരുന്നു. അര്‍ജന്റീന താരം അലക്‌സിസ് മാക് അലിസ്റ്റര്‍, ഈജിപ്തിന്റെ ഹംദി ഫത്തിയെ ബോക്‌സിനുള്ളില്‍ തള്ളിയിട്ടെന്നതായിരുന്നു ഒന്നാമത്തെ ആരോപണം. എന്നാല്‍ റഫറിയും വാറും ഇത് ഫൗളായി പരിഗണിച്ചില്ല.

 

മാക് അലിസ്റ്റര്‍ ഈജിപ്ഷ്യന്‍ താരത്തിന്റെ ജേഴ്‌സിയില്‍ പിടിമുറുക്കി റിസ്‌ക് എടുത്തെങ്കിലും അത് വളരെ നിസ്സാരമായിരുന്നുവെന്ന് വിശകലനത്തില്‍ പറയുന്നു. കളിക്കാരന്റെ സ്വാഭാവിക നീക്കത്തെയോ പന്ത് സ്വന്തമാക്കാനുള്ള കഴിവിനെയോ ബാധിക്കുന്ന രീതിയിലുള്ള ഗുരുതരമായ ഫൗളായി (Material impact) ഇതിനെ കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ ഇത് പെനാല്‍റ്റി അര്‍ഹിക്കുന്നില്ലെന്ന വാര്‍ തീരുമാനം ശരിവെയ്ക്കാം.

 

ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയത് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് സലായെ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസ് വീഴ്ത്തിയ സംഭവമാണ്. അര്‍ജന്റീന ബോക്‌സിലേക്ക് കുതിച്ചുയര്‍ന്ന സലാ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി വിസില്‍ അടിച്ചില്ല. ഇതിന് തൊട്ടുപിന്നാലെയാണ് അര്‍ജന്റീന കൗണ്ടര്‍ അറ്റാക്കിലൂടെ വിജയഗോള്‍ നേടിയത്.

 

സലാ വിഷയത്തിലും വാറിന്റെ ഭാഗത്ത് പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡേവീസ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ അല്‍വാരസിന്റെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ ഒരു ഫൗള്‍ ചലഞ്ച് ഉണ്ടായിരുന്നില്ല. മറിച്ച്‌, രണ്ടു കളിക്കാരുടെയും ബൂട്ടുകള്‍ തമ്മില്‍ തട്ടി ഉണ്ടായ സ്വാഭാവിക സമ്പര്‍ക്കം (Boot against boot contact) മാത്രമായിരുന്നു അത്. പെനാല്‍റ്റി നേടിയെടുക്കാന്‍ സലാ സ്വയം നിലത്തു വീഴാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആദ്യ ഗോള്‍ റദ്ദാക്കിയ സംഭവവും സലായുടെ പെനാല്‍റ്റി അപ്പീലും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആദ്യ സംഭവത്തില്‍ താരം എതിരാളിയുടെ കാലില്‍ വ്യക്തമായി ചവിട്ടുകയും ജേഴ്‌സി വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സലായുടെ കാര്യത്തില്‍ ഇരു കളിക്കാരുടെയും വേഗതയും ഗതിവേഗവും (Momentum) കാരണം ബൂട്ടുകള്‍ തമ്മില്‍ തട്ടുക മാത്രമാണ് ചെയ്തത്.

 

ചുരുക്കത്തില്‍, തോല്‍വിക്ക് ശേഷം ഈജിപ്ഷ്യന്‍ ക്യാമ്പ് ഫിഫയ്ക്കും റഫറിമാര്‍ക്കും എതിരെ കടുത്ത പക്ഷപാത ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, നിയമപുസ്തകം അനുസരിച്ച്‌ റഫറി ലെറ്റെക്സിയറും വാര്‍ റഫറി ജെറോം ബ്രിസാര്‍ഡും എടുത്ത തീരുമാനങ്ങള്‍ തികച്ചും കൃത്യമായിരുന്നു. അര്‍ജന്റീനയ്ക്ക് ലഭിച്ചത് ഭാഗ്യത്തിന്റെ ആനുകൂല്യമല്ല, മറിച്ച്‌ സാങ്കേതികമായി ശരിയായ തീരുമാനങ്ങളുടെ ആനുകൂല്യം മാത്രമാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.