വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു : ആശുപത്രികളിൽ ചികിത്സയിലുള്ളത് 58 പേർ
കൽപ്പറ്റ : ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 14 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 44 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. 473 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇവരിൽ 470 പേരും സ്കൂൾ വിദ്യാർത്ഥികളാണ്. ഒരു അധ്യാപികയും രണ്ട് രക്ഷിതാക്കളും രോഗലക്ഷണങ്ങളുള്ളവരിൽ പെടുന്നു. രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 489 പേരെ ബന്ധപ്പെടുകയും ഇവരിൽ 16 പേർക്ക് ലക്ഷണങ്ങളുള്ളതായി അറിയിക്കുകയും ചെയ്തു. ഇവരെ ആശുപത്രികളിൽ എത്തിച്ച് പരിശോധിച്ചു. ഇതിൽ 14 പേരെയും വിട്ടയക്കുകയും രണ്ട് പേരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത തുടരുകയാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ മുരളീധരൻ
ഷിഗല്ല രോഗബാധ സംബന്ധിച്ച് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു. രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സക്കായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കാൻ മന്ത്രി നിർദേശം നൽകി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ശക്തമായ പരിശോധന നടത്താനും ശുചിത്വം ഉറപ്പുവരുത്താനുമുള്ള നിർദേശവും മന്ത്രി നൽകി. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുള്ള എല്ലാ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ലഭ്യമാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ പൊതുശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
എം എല്‍ എമാരായ ഐ.സി ബാലകൃഷണല്‍, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡിഎം ഒ ഡോ.കെ.ടി.രേഖ, ജനപ്രതിനിധികൾ ജില്ലാതല ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് അധികൃതർ എന്നിവര്‍ പങ്കെടുത്തു.
