മുംബൈയെ നാല് വിക്കറ്റിന് തകർത്തു ; പ്ലേ ഓഫ് പ്രതീക്ഷികള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത
കൊല്‍ക്കത്ത : ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷികള്‍ നിലനിർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസിനെതിരെ നേടിയ വിജയത്തോടെ നേരിയ പ്രതീക്ഷകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. നിർണായക പോരില്‍ ഇതിനകം പുറത്തായ മുംബൈയോട് നാല് വിക്കറ്റിന്‍റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആർ 18.5 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും മനീഷ് പാണ്ഡെ (45), റോവ്മാൻ പവല്‍ (40) എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. ഇരുവരും അടുത്തടുത്ത ഓവറില്‍ പുറത്തായെങ്കിലും റിങ്കു സിംഗും അനുകുല്‍ റോയിയും കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. മുംബൈക്കായി കോര്‍ബിൻ ബോഷ് രണ്ട് വിക്കറ്റുകള്‍ നേടി. കെകെആര്‍ ഇപ്പോള്‍ പോയിന്‍റ് ടേബിളില്‍ ആറാം സ്ഥാനത്താണ്.
നേരത്തെ, മഴ ഇടക്ക് തടസപ്പെടുത്തിയ കളിയില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് എടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 18 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോര്‍ബിന്‍ ബോഷാണ് മുംബൈയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 32 പന്തില്‍ 20 റണ്‍സെടുത്തു. രോഹിത് ശര്‍മ13 പന്തില്‍ 15ഉം സൂര്യകുമാര്‍ യാദവ് 6 പന്തില്‍ 16ഉം റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി സൗരഭ് ദുബെയും കാര്‍ത്തിക് ത്യാഗിയും കാമറൂണ്‍ ഗ്രീനും രണ്ട് വിക്കറ്റ് വീതമെടുത്തു.
മുംബൈ നിരയില്‍ ക്യാപ്റ്റനായി ഹാര്‍ദിക്കും സൂര്യകുമാറും തിരിച്ചെത്തിയിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറില്‍ ആദ്യ പ്രഹരമേറ്റു. 7 പന്തില്‍ ആറ് റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണെ മടക്കി കാമറൂണ്‍ ഗ്രീന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ അതേ ഓവറില്‍ നമൻ ധിറിനെ പൂജ്യനായി മടക്കി ഗ്രീന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ തൊട്ടടുത്ത ഓവറില്‍ സിക്സ് പറത്തി പ്രതീക്ഷ നല്‍കിയ രോഹിത് ശര്‍മയെ പുറത്താക്കി സൗരഭ് ദുബെ മുംബൈയെ ഞെട്ടിച്ചു. സിക്സും ഫോറും അടിച്ച് പ്രതീക്ഷ നല്‍കിയ സൂര്യകുമാര്‍ യാദവിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 6 പന്തില്‍ 16 റണ്‍സെടുത്ത സൂര്യകുമാറിനെ സൗരഭ് ദുബെ തന്നെ ബൗള്‍ഡാക്കിയതോടെ മുംബൈ പവര്‍ പ്ലേയില്‍ 46-4ല്‍ ഒതുങ്ങി.
പവര്‍ പ്ലേക്ക് പിന്നാലെ മഴകാരണം മത്സരം നിര്‍ത്തിവെച്ചു. പിന്നീട് പുനരാംഭിച്ചപ്പോള്‍ ഓവറുകള്‍ വെട്ടിക്കുറച്ചില്ലെങ്കിലും മുംബൈക്ക് സ്കോറിംഗ് നിരക്ക് ഉയര്‍ത്താനായില്ല. തിലക് വര്‍മയും ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ പിടിച്ചു നിന്നു. ഇതിനിടെ തിലക് വര്‍മ നല്‍കിയ ക്യാച്ച് വരുണ്‍ കൈവിട്ടു. പിന്നാലെ സുനില്‍ നരെയ്നെതിരെ തിലക് വര്‍മയും വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ഹാര്‍ദിക് പാണ്ഡ്യയും സിക്സുകള്‍ പറത്തി മുംബൈക്ക് പ്രതീക്ഷ നല്‍കി.എന്നാല്‍ പതിനാാലം ഓവറില്‍ തിലക് വര്‍മയെ(32 പന്തില്‍ 20) പുറത്താക്കി കാര്‍ത്തിക് ത്യാഗി കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ പതിനാറാം ഓവറില്‍ ഹാര്‍ദിക്കിനെ സുനില്‍ നരെയ്ന്‍ ബൗള്‍ഡാക്കി. വില്‍ ജാക്സിനെ(7 പന്തില്‍ 14) പുറത്താക്കിയതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും തകര്‍ന്നു. 17 ഓവറില്‍ 115-7 എന്ന സ്കോറിലായിരുന്ന മുംബൈയെ അവസാന മൂന്നോവറില്‍ 20 പന്തില്‍ 42 റണ്‍സടിച്ച കോര്‍ബിന്‍ ബോഷും(18 പന്തില്‍ 32*) ദീപക് ചാഹറും(7 പന്തില്‍ 10) ചേര്‍ന്നാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
