പെനാല്‍റ്റി ഗോളാക്കി : പരാഗ്വെയെ 1-0 ത്തിന് വിഴ്ത്തി ഫ്രാൻസ് ക്വാർട്ടറിൽ
കടുത്ത ചൂടിനെയും പരാഗ്വെയുടെ കടുപ്പമേറിയ പ്രതിരോധ കോട്ടയെയും മറികടന്ന് ഫ്രാൻസ് ഫിഫ ലോകകപ്പ് 2026-ന്റെ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു.
ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുൻ ലോകചാമ്പ്യന്മാർ ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വെയെ കീഴടക്കിയത്. 70-ാം മിനിറ്റില്‍ നായകൻ കിലിയൻ എംബാപ്പെ നേടിയ പെനാല്‍റ്റി ഗോളാണ് ഫ്രഞ്ചുപടയ്ക്ക് തുടർച്ചയായ നാലാം തവണയും ലോകകപ്പ് ക്വാർട്ടർ ടിക്കറ്റ് ഉറപ്പാക്കിക്കൊടുത്തത്. ക്വാർട്ടറില്‍ കാനഡയെ തകർത്തുവരുന്ന മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികള്‍.
മത്സരത്തിന് മുന്നോടിയായി ഫിലാഡല്‍ഫിയയില്‍ പ്രഖ്യാപിച്ച അത്യുഷ്ണ മുന്നറിയിപ്പ് കളിക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. 100 ഡിഗ്രി ഫാരൻഹീറ്റ് (38 ഡിഗ്രി സെല്‍ഷ്യസ്) വരെയെത്തിയ കഠിനമായ ചൂടിലാണ് ഇരുടീമുകളും പന്തുതട്ടിയത്. കളിയിലുടനീളം താരങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഡ്രിങ്ക്സ് ബ്രേക്കുകള്‍ അനുവദിക്കേണ്ടി വന്നു.
മൗറീഷ്യോ പോച്ചെറ്റിനോയുടെ യുഎസ്‌എയെ ഗ്രൂപ്പ് ഘട്ടത്തില്‍ വെള്ളംകുടിപ്പിച്ച അതേ കടുത്ത ഫിസിക്കല്‍ ഗെയിമും പ്രതിരോധ തന്ത്രങ്ങളുമായാണ് പരാഗ്വെ കോച്ച് ടീമിനെ ഇറക്കിയത്. ആദ്യ പകുതിയില്‍ ഉസ്മാൻ ഡെംബെലെ, മൈക്കല്‍ ഒലീസ്, ബ്രാഡ്‌ലി ബാർക്കോള എന്നിവരെ മുൻനിർത്തി ഫ്രാൻസ് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഗുസ്താവോ ഗോമസിന്റെ നേതൃത്വത്തിലുള്ള പരാഗ്വെ പ്രതിരോധം വഴങ്ങിയില്ല. കളിയിലെ മോശം ഫൗളിന് ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് താരം ബാർക്കോളയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ആദ്യ പകുതി ഇരുടീമുകളും ഗോളില്ലാതെ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ കളി കൂടുതല്‍ വേഗതയുള്ളതാക്കാൻ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് യുവതാരം ഡെസിറെ ദൗവെയെ മൈതാനത്തിറക്കി. ഈ മാറ്റം മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. 64-ാം മിനിറ്റില്‍ പരാഗ്വെ ബോക്സിനുള്ളില്‍ വെച്ച് ഡെസിറെ ദൗവെയെ ഡീഗോ ഗോമസ് ഫൗള്‍ ചെയ്തു വീഴ്ത്തി. തുടക്കത്തില്‍ റഫറി പെനാല്‍റ്റി നല്‍കിയില്ലെങ്കിലും വിഎആർ പരിശോധനയ്ക്ക് ഒടുവില്‍ റഫറി ഫ്രാൻസിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
70-ാം മിനിറ്റില്‍ കിക്കെടുത്ത ക്യാപ്റ്റൻ കിലിയൻ എംബാപ്പെ പരാഗ്വെ ഗോള്‍കീപ്പർ ഒർലാൻഡോ ഗില്ലിനെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ താഴത്തെ വലതുമൂലയിലേക്ക് തുളച്ചു കയറ്റി (1-0). ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ തന്റെ 19-ാം കരിയർ ഗോള്‍ തികയ്ക്കാനും എംബാപ്പെയ്ക്ക് സാധിച്ചു.
ഗോള്‍ വഴങ്ങിയതോടെ പരാഗ്വെ ആക്രമണം കടുപ്പിച്ചു. മറുഭാഗത്ത് കൗണ്ടർ അറ്റാക്കുകളിലൂടെ ലീഡ് ഉയർത്താൻ എംബാപ്പെയും ദൗവെയും ശ്രമിച്ചുകൊണ്ടിരുന്നു. മത്സരത്തിന്റെ അവസാന പത്ത് മിനിറ്റില്‍ പരാഗ്വെയുടെ മൗറീഷ്യോ ബോക്സിന് പുറത്തുനിന്ന് എടുത്ത തകർപ്പൻ ഷോട്ട് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നൻ അതിസാഹസികമായി രക്ഷപ്പെടുത്തി. കളിയുടെ ഇഞ്ചുറി ടൈമില്‍ എംബാപ്പെ തൊടുത്ത രണ്ട് മികച്ച ഷോട്ടുകള്‍ പരാഗ്വെ ഗോള്‍കീപ്പർ ഒർലാൻഡോ ഗില്ലും തട്ടിയകറ്റി. ഒടുവില്‍ 10 മിനിറ്റോളം നീണ്ട ഇഞ്ചുറി ടൈമിനൊടുവില്‍ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയപ്പോള്‍ ഫ്രാൻസിന് ആശ്വാസ ജയം.
ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ച ഫ്രാൻസ് ഇനി വടക്കൻ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടും. ജൂലൈ 9 വ്യാഴാഴ്ച മസാച്യുസെറ്റ്സിലെ ഫോക്സ്ബറോ സ്റ്റേഡിയത്തിലാണ് ഈ വമ്പൻ പോരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ മൊറോക്കോയെ മറികടന്ന് സെമിയിലെത്താൻ ഫ്രാൻസിന് കഠിനമായി പ്രയത്നിക്കേണ്ടി വരും.
