May 13, 2026

കേരളത്തില്‍ പെട്രോള്‍-ഡീസല്‍ വില്‍പനയില്‍ നിയന്ത്രണം ; പമ്പുകള്‍ നിര്‍ദേശം നല്‍കി കമ്പനികള്‍

Share

 

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില്‍പനയില്‍ നിയന്ത്രണം കൊണ്ടുവന്ന് എണ്ണ കമ്പനികള്‍. നിശ്ചിത അളവില്‍ കൂടുതല്‍ ഇന്ധനം വിതരണം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് കമ്പനികള്‍. ഇത് സംബന്ധിച്ച്‌ പമ്പ് ഉടമകള്‍ക്ക് എണ്ണ കമ്പനികള്‍ നിര്‍ദേശം നല്‍കി. ഇന്ധനവില വര്‍ധനവ് ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മൊത്തവില്‍പന നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

 

ഒരു ഉപഭോക്താവിന് 200 ലിറ്റര്‍ വരെ മാത്രമേ ഡീസല്‍ ലഭിക്കുകയുള്ളൂ, 5,000 രൂപ വരെ പെട്രോളും വിതരണം ചെയ്യും എന്ന രീതിയിലാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇന്ധന ലഭ്യതയുടെ അടിസ്ഥാനത്തില്‍ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവന്ന് മുന്നോട്ട് പോകുകയാണ് നിലവില്‍ സംസ്ഥാനത്തെ പല പെട്രോള്‍ പമ്പുകളും.

 

ഇന്ധനം വാങ്ങുന്നതിന് ക്രെഡിറ്റ് സംവിധാനം ഒഴിവാക്കിയത് പമ്പ് ഉടമകള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. നിലവില്‍ വാങ്ങുന്ന സ്റ്റോക്കിന് അനുസൃതമായ തുക മുന്‍കൂറായി നല്‍കണം. ഇത് സംസ്ഥാനത്തെ ഇന്ധനം ശേഖരത്തെ രൂക്ഷമായി തന്നെ ബാധിച്ചിരിക്കുകയാണ്.

 

കേരളത്തിലെ ഇന്ധന വിതരണം

 

കേരളത്തില്‍ ആകെ 2,500 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്കാണ് അനുവദിക്കുന്നതെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 12,000, 14,000, 24,000 എന്നിങ്ങനെ ശേഷിയുള്ള ടാങ്കറുകളിലാണ് പമ്പുകളിലേക്ക് സാധാരണയായി ഇന്ധനം എത്തിച്ചിരുന്നത്. 8,000 ലിറ്റര്‍ ഡീസലും, 4,000 ലിറ്റര്‍ പെട്രോളുമായിരുന്നു 12,000 ലിറ്റര്‍ ടാങ്കറില്‍ പമ്പില്‍ എത്തിക്കാനായിരുന്നത്.

 

പല പമ്പുകളിലും 2,000 ലിറ്റര്‍ പെട്രോളിന്റെയും 5,000 ലിറ്റര്‍ ഡീസലിന്റെയും വില്‍പന നടക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലായിടങ്ങളിലും സമാനരീതിയലല്ല വില്‍പന നടക്കാറുള്ളത്. നഗരം-ഗ്രാമം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ധന വില്‍പനയില്‍ മാറ്റം സംഭവിക്കും. എന്നാല്‍ നിലവിലെ നിയന്ത്രണം ഈ അളവില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന കാര്യം ഉറപ്പാണ്. പമ്പുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായേക്കാം.

 

ബീഹാറിലും നിയന്ത്രണം

 

കേരളത്തിന് പുറമെ ബീഹാറിലും ഇന്ധന വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. റേഷനിങ് അടിസ്ഥാനത്തില്‍ ഇന്ധനം വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് പട്‌നയിലെ പെട്രോള്‍ പമ്പ് ഉടമകള്‍. ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും നല്‍കുന്ന ഇന്ധനത്തിലാണ് നിയന്ത്രണമുള്ളത്.

 

ഇരുചക്ര വാഹനങ്ങള്‍ക്ക് 200 രൂപ മുതല്‍ 300 രൂപ വരെയും കാറുകള്‍ക്ക് 1,000 രൂപ മുതല്‍ 1,500 രൂപ വരെയും മാത്രമേ ഇന്ധനം അനുവദിക്കൂ. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത നിരക്കുകളിലാണ് വില്‍പന. ഗോള റോഡിലെ ഒരു ഔട്ട്‌ലെറ്റില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 200 രൂപയുടെയും നാലുചക്ര വാഹനങ്ങള്‍ക്ക് 1,000 രൂപയുടെയും പരിധിയാണ് കൊണ്ടുവന്നിരിക്കുന്നത്.

 

രണ്ട് മാസത്തേക്കുള്ള എണ്ണയുണ്ടോ?

 

ഇന്ത്യയില്‍ നിലവില്‍ രണ്ട് മാസത്തേക്കുള്ള അസംസ്‌കൃത എണ്ണ മാത്രമാണ് സ്‌റ്റോക്കുള്ളതെന്നാണ് വിവരം. ഇതോടൊപ്പം തന്നെ പ്രകൃതിവാതകവും തീരും. ഒന്നരമാസം ഉപയോഗിക്കാനുള്ള എല്‍പിജിയും കൈവശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത് പര്യാപ്തമായ അളവില്‍ ഇല്ലെന്നതാണ് വസ്തു. വൈകാതെ ഇന്ധനവില റെക്കോഡ് നിരക്കിലേക്ക് കടക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.