കൂക്കിവിളി വിജയമാക്കി മാറ്റി ടി. സിദ്ദീഖ് : കല്‍പ്പറ്റയില്‍ യുഡിഎഫ് സ്ഥാനാർഥിക്ക് വമ്പൻ വിജയം
കല്‍പ്പറ്റ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം. 45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്. ടി സിദ്ദിഖ് 97379 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി കെ അനില്‍കുമാർ 52348 വോട്ടുകളും സ്ഥാനാര്‍ഥി വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ 19175 വോട്ടുകളും നേടി.
വയനാട് ജില്ലയിലെ കല്‍പ്പറ്റ നഗരസഭയും മുട്ടില്‍, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കല്‍പറ്റ നിയമസഭാമണ്ഡലം. മനോഹരമായ മലനിരകള്‍, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍, സമ്പന്നമായ ഗോത്രവർഗ്ഗ ചരിത്രം എന്നിവയാല്‍ പ്രസിദ്ധമായ വയനാടിന്റെ കേന്ദ്രഭാഗത്താണ് കല്‍പ്പറ്റ സ്ഥിതി ചെയ്യുന്നത്. തോട്ടം മേഖലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.65 ശതമാനം എന്ന ഉയർന്ന പോളിംഗ് ശതമാനമാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. മുൻകാലങ്ങളില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2011-ല്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടിയിലെ എം.വി. ശ്രേയാംസ് കുമാറിന്റെ വിജയത്തോടെ ചെറുകിട രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്കും ഇവിടെ സ്വാധീനം ലഭിച്ചു. എന്നാല്‍ 2016-ല്‍ സിപിഐ(എം) സ്ഥാനാർത്ഥി സി.കെ. ശശീന്ദ്രൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ മണ്ഡലം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ് വിജയിച്ചതോടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലെ അഡ്വ. ടി സിദ്ദിഖ് 70,252 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ലോക്താന്ത്രിക് ജനതാദളിന്റെ (LJD) സ്ഥാനാർത്ഥിയായി എല്‍ഡിഎഫ് പക്ഷത്ത് മത്സരിച്ച എംവി ശ്രേയാംസ് കുമാറായിരുന്നു പ്രധാന എതിരാളി. ശ്രേയാംസ് കുമാറിന് 64,782 വോട്ടുകളാണ് ലഭിച്ചിരുന്നത്. ബിജെപി സ്ഥാനാർത്ഥി ടിഎം സുബീഷ് 14,113 വോട്ടുകളും നേടിയിരുന്നു. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്.
വികസന പ്രശ്നങ്ങളും കല്‍പ്പറ്റ മണ്ഡലത്തില്‍ ഉള്‍പെട്ട മേപ്പാടി ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തവും ഇക്കുറി പ്രധാന ചർച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്. ദുരന്ത ബാധിതർക്കുള്ള കോണ്‍ഗ്രസിന്റെ വീട് പ്രഖ്യാപനവും അതിലുള്ള അനിശ്ചിത്വവും, മുണ്ടക്കൈ- ചൂരല്‍മല ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ എംല്‍എയുടെ പങ്കും സിപിഎം ടി സിദ്ദിഖിനെതിരെയുള്ള ആരോപണമായി ഉന്നയിച്ചിരുന്നു. ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ സഹായം ദനം അനുവതിക്കാത്തതുള്‍പ്പെടെ ഇത്തവ മണ്ഡലത്തില്‍ പ്രചാരണത്തിന് കടുപ്പം കൂട്ടിയിരുന്നു.
