April 17, 2026

ഐപിഎല്ലിൽ ജയമില്ലാതെ കൊല്‍ക്കത്ത ; ഗുജറാത്തിന് അഞ്ച് വിക്കറ്റ് ജയം

Share

 

അഹമ്മദാബാദ് : ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ആദ്യ ജയം ഇന്നും വന്നില്ല. ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം തട്ടകത്തില്‍ കെകെആറിനെ 5 വിക്കറ്റിനു വീഴ്ത്തി സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. കൊല്‍ക്കത്തയുടെ അഞ്ചാം തോല്‍വിയാണിത്. ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ അന്ന് കിട്ടിയ ഒരു പോയിന്റില്‍ തന്നെ അവസാന സ്ഥാനത്ത് അവര്‍ നില്‍പ്പ് തുടരുന്നു.

 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിനു പുറത്തായി. ഗുജറാത്ത് 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കിടിലന്‍ ഇന്നിങ്സാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. താരം 50 പന്തില്‍ 4 സിക്സും 8 ഫോറും സഹിതം 86 റണ്‍സെടുത്തു ടീമിന്റെ ജയം ഉറപ്പാക്കി. 22 റണ്‍സെടുത്ത സായ് സുദര്‍ശന്‍, 15 പന്തില്‍ 25 റണ്‍സെടുത്ത ജോസ് ബട്ലര്‍ എന്നിവര്‍ ക്യാപ്റ്റനെ പിന്തുണച്ചു. സായിയും ബട്ലറും രണ്ട് വീതം സിക്സുകള്‍ പറത്തി. ഗ്ലെന്‍ ഫിലിപ്സ് 19 റണ്‍സും വാഷിങ്ടന്‍ സുന്ദര്‍ 13 റണ്‍സെടുത്തും മടങ്ങി.

 

ഇത്തവണയും കെകെആറിന്റെ ബൗളിങ് പാളി. സുനില്‍ നരെയ്ന്‍ മാത്രം തിളങ്ങി. വരുണ്‍ ചക്രവര്‍ത്തിയും ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. താരം രണ്ട് വിക്കറ്റെടുത്തു. നരെയ്ന്‍ ഒരു വിക്കറ്റ് വീഴ്ത്തി. വൈഭവ് അറോറ, രമണ്‍ദീപ് സിങ് എന്നിവരും ഒരോ വിക്കറ്റ് സ്വന്തമാക്കി.

 

ടോസ് നേടി കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോടികള്‍ മുടക്കി കൊണ്ടു വന്ന കാമറൂണ്‍ ഗ്രീന്‍ ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായി തിളങ്ങിയത് മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാനുള്ളത്.

 

ബാറ്റിങിനു ഇറങ്ങിയ കെകെആറിനു കാര്യങ്ങള്‍ അത്ര സുഖകരമായില്ല. നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കാമറൂണ്‍ ഗ്രീന്‍ ആണ് ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായി. ഓപ്പണിങ് സ്ഥാനത്തു മാറ്റം വരുത്തിയാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഫിന്‍ അല്ലനെ മാറ്റി ന്യൂസിലന്‍ഡ് ടീമിലെ തന്നെ മറ്റൊരു ഓപ്പണര്‍ ടിം സെയ്ഫര്‍ടിനെ ഇറക്കിയാണ് കെകെആര്‍ പരീക്ഷണം നടത്തിയത്. അതുപക്ഷേ പൂര്‍ണമായി വിജയം കണ്ടില്ല.

 

കാമറൂണ്‍ ഗ്രീന്‍ 55 പന്തില്‍ 7 ഫോറും 4 സിക്സും സഹിതം 79 റണ്‍സെടുത്തു. റോവ്മാന്‍ പവലാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്തു. സെയ്ഫര്‍ട് 2 ഫോറും ഒരു സിക്സും സഹിതം 14 പന്തില്‍ 19 റണ്‍സെടുത്തു. 8 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്ത രമണ്‍ദീപ് സിങാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. സുനില്‍ നരെയ്നും പൂജ്യത്തില്‍ മടങ്ങി. റിങ്കു സിങും വീണ്ടും പരാജയമായി. താരം 1 റണ്‍സ് മാത്രമാണ് എടുത്തത്.

 

ഗുജറാത്ത് നിരയില്‍ കഗിസോ റബാഡ ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.