September 20, 2024

നെല്ലിയമ്പം ഇരട്ടക്കൊലപാതകം : പ്രതി അർജുന് വധശിക്ഷ

1 min read
Share

 

പനമരം : നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

 

 

അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

 

 

2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല. പത്മാലയത്തിൽ കേശവൻ (75) ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തു വെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.

മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്.

 

മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണ സംഘം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. പ്രദേശവാസികളുൾപ്പെടെ ഒട്ടേറെയാളുകളെ ചോദ്യം ചെയ്തും ശാസ്ത്രീയ തെളിവുകൾ തേടിയുമാണ് പോലീസ് അർജുനിലേക്ക് എത്തിയത്.

 

കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണി പോളും അഡ്വ. പി.എം. സുമേഷും പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോർജും ഹാജരായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.