September 20, 2024

നെല്ലിയമ്പം ഇരട്ടക്കൊലപാതകം : വാദം പൂർത്തിയായി ; വിസ്തരിച്ചത് 75 സാക്ഷികളെ

1 min read
Share

 

പനമരം : നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ വാദം പൂർത്തിയായി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടിലായിരുന്നു വാദം കേൾക്കൽ. ജഡ്ജി എസ്.കെ. അനിൽ കുമാറാണ് വാദം കേട്ടത്. കേസ് 17-ലേക്ക് മാറ്റി.

 

കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖയും 39 തൊണ്ടി മുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഡിസം ബർ 20-നാണ് കേസിൻ്റെ വിചാരണ പൂർത്തിയായത്‌. ഫെബ്രുവ രി 16-നാണ് വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണി പോളും അഡ്വ. പി.എം. സുമേഷും പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോർജും ഹാജരായി.

 

2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.

 

അന്നത്തെ ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. പ്രദേശവാസികളുൾപ്പെടെ ഒട്ടേറെയാളുകളെ ചോദ്യംചെയ്തും ശാസ്ത്രീയ തെളിവുകൾ തേടിയുമാണ് പോലീസ് അർജുനിലേക്ക് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ പോലീസ് അർജുനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യാനായി അർജുനെ സെപ്റ്റംബർ ഒൻപതിന് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ അർജുൻ കൈയിൽ കരുതിയിരുന്ന എലിവിഷം കഴിക്കുകയും ചികിത്സയിലാവുകയും ചെയ്തിരുന്നു. കേസിൽ പ്രതിയെ കണ്ടത്താനായി അന്വേഷണസംഘം അഞ്ചുലക്ഷം ഫോൺകോളുകൾ പരിശോധിക്കുകയും മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.