വെണ്മണിയിൽ നിന്ന് കാണാതായ വീട്ടമ്മ വനത്തിൽ മരിച്ചനിലയില്‍
തലപ്പുഴ : വെണ്മണി ചുള്ളിയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ കോളയാട് ചങ്ങലഗേറ്റിനു സമീപത്തുള്ള പന്നിയോട് വനത്തിലാണ് ഇന്ന് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പ് ജീവനക്കാരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം ലീലമ്മയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് നാലിനാണ് ഇവരെ കാണാതായത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്നും എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയൂള്ളൂവെന്നും പോലീസ് അറിയിച്ചു.
മരുന്നുവാങ്ങണമെന്നറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്നേദിവസം വൈകീട്ട് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ ഇവര്‍ യാത്ര ചെയ്തതായി പിന്നീട് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. കണ്ണൂര്‍ കോളയാട് ഇറങ്ങി ചങ്ങലഗേറ്റ് എന്ന സ്ഥലത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്ന് കിട്ടുകയും ചെയ്തു. അവിടെ നിന്നും നരിക്കോട്ട് മലയിലേക്ക് പോകുന്ന വനത്തിലെ വഴിയില്‍ വെച്ച് വീട്ടമ്മയെ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതായി അറിയിച്ചിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും, ബന്ധുക്കളും ഈ ഭാഗത്ത് പലതവണ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.