July 26, 2026

കാര്‍ഗില്‍ വിജയത്തിന് ഇന്ന് 27 വയസ്സ്, ധീരദേശാഭിമാനികളുടെ ഓര്‍മയില്‍ രാജ്യം ; ധീരജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്‌ രാജ്യം

Share

 

ഡല്‍ഹി : കാര്‍ഗില്‍ വിജയ് ദിവസിന്റെ 27-ാം വാര്‍ഷികത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ഭാരതം. ലഡാക്കിലെ ദ്രാസ് യുദ്ധസ്മാരകത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പുഷ്പചക്രം അര്‍പ്പിച്ച്‌ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ പുതുക്കി.

 

ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന, കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്, നോര്‍ത്തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ദ്രാസ് സ്മാരകത്തിന് മുകളിലൂടെ ‘ആരോഹെഡ്’ ഫോര്‍മേഷനില്‍ പറന്നെത്തിയ മൂന്ന് വ്യോമസേനാ ഹെലികോപ്റ്ററുകള്‍ അമരജവാന്മാര്‍ക്കായി പുഷ്പവൃഷ്ടി നടത്തി. കഴിഞ്ഞ ദിവസം ദ്രാസ് യുദ്ധസ്മാരകത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭാവാര്‍ദ്രമായ ‘ശൗര്യ സന്ധ്യ’യും സംഘടിപ്പിച്ചിരുന്നു.

 

വര്‍ഷത്തില്‍ ഒമ്പത് മാസവും കഠിനമായ മഞ്ഞുമൂടി കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുകയും തണുപ്പ് കുറയുമ്പോള്‍ തിരികെ വരികയും ചെയ്യുന്നതായിരുന്നു പതിവ് രീതി. എന്നാല്‍ 1999-ല്‍ കരാറുകള്‍ കാറ്റില്‍പ്പറത്തി പാക് സൈന്യം സാധാരണയിലും നേരത്തെ നുഴഞ്ഞുകയറ്റം നടത്തുകയായിരുന്നു. തുടര്‍ന്ന് മേയ് മാസത്തിലാണ് പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്. അതിര്‍ത്തിയില്‍ ആട് മേയ്ക്കാന്‍ പോയ പ്രാദേശിക ഗ്രാമീണര്‍ നല്‍കിയ വിവരമാണ് ഇതില്‍ നിര്‍ണായക വഴിത്തിരിവായത്.

 

വിവരമറിഞ്ഞ ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ അറേബ്യന്‍ കൊടുങ്കാറ്റ് പോലെ അതിവേഗത്തിലായി. തുടര്‍ന്ന് അതിര്‍ത്തിയിലേക്ക് തിരിച്ച പട്രോളിംഗ് സംഘങ്ങള്‍ പാക് സൈന്യത്തിന്റെ നേരിട്ടുള്ള സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ 72 ദിവസം നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിനാണ് കാര്‍ഗില്‍ കുന്നുകള്‍ സാക്ഷ്യം വഹിച്ചത്.

 

1999 മേയ് മൂന്നിന് ആരംഭിച്ച പോരാട്ടം ജൂലൈ 26-ന് ഇന്ത്യയുടെ പൂര്‍ണമായ വിജയത്തോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്. പര്‍വതമുകളില്‍ നിലയുറപ്പിച്ചിരുന്ന പാക് സൈന്യത്തിന് മേല്‍ ഇന്ത്യന്‍ സൈന്യം നേടിയ വിജയം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രതിരോധ കരുത്ത് തെളിയിക്കുന്നതായിരുന്നു. പോരാട്ടത്തിനൊടുവില്‍ പാകിസ്താന് കനത്ത പരാജയം സമ്മതിച്ച്‌ പിന്മാറേണ്ടി വന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പോരാടി 527 ധീരജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതില്‍ ധീരതയുടെ മാതൃകകളായ നിരവധി മലയാളി സൈനികരും ഉള്‍പ്പെടുന്നു.

 

ക്യാപ്റ്റന്‍ ജെറി പ്രേം രാജ്, ലാന്‍സ് നായിക് സജി കുമാര്‍, ലെഫ്റ്റനന്റ് കേണല്‍ ആര്‍. വിശ്വനാഥന്‍ തുടങ്ങിയ മലയാളി വീരന്മാരുടെ തത്യാഗവും കാര്‍ഗില്‍ വിജയഗാഥയില്‍ എന്നും തിളങ്ങിനില്‍ക്കുന്ന ഓര്‍മയായി മാറിയിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.