July 1, 2026

ഹാരി കെയ്‌നിന് ഇരട്ട ഗോള്‍ ; കോംഗോയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍

Share

 

അടിച്ചും തിരിച്ചടിച്ചും വിറച്ചും വിറപ്പിച്ചും ഇംഗ്ലണ്ടും ഡിആര്‍ കോംഗോയും നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ജയം.

 

തിരിച്ചടിക്കാനുറച്ചായിരുന്നു രണ്ടാം പകുതിയിലേക്ക് ഇംഗ്ലണ്ടെത്തിയത്. നിരന്തരം ഷോട്ടുകളുമായി കോംഗോയെ വിറപ്പിച്ചെങ്കിലും എംപാസി രക്ഷകനായി. ഇടയ്ക്ക് കോംഗോയും ഇംഗ്ലണ്ട് പ്രതിരോധത്തെ വിറപ്പിച്ചു. ഗോളെന്നുറച്ച ചില ഷോട്ടുകള്‍ നിര്‍ഭാഗ്യത്താല്‍ വഴിമാറി. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ ശ്രമം വിജയിച്ചു. ഹാരി കെയ്‌ന്റെ ഹെഡ്ഡര്‍ വലകുലുക്കി. ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി. ബുകായോ സാക്ക ഗ്രൗണ്ടിലെത്തിയപ്പോള്‍ കളി മാറി. ഇംഗ്ലണ്ട് തുടരെ മുന്നേറ്റങ്ങളുമായി കോംഗോയെ വിറപ്പിച്ചു. 86-ാം മിനിറ്റിലും ഹാരി കെയ്ന്‍ ലക്ഷ്യം കണ്ടു. ബുള്ളറ്റ് കണക്കെയുള്ള ഷോട്ട് കോംഗോയുടെ പരാജയമുറപ്പാക്കി. ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശവും.

 

അറ്റ്‌ലാന്റയില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍, ആദ്യ പകുതിയില്‍ പിന്നിലായതിന് ശേഷം രണ്ടാം പകുതിയില്‍ നായകന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആവേശകരമായ വിജയം കെട്ടിപ്പടുത്തത്.

 

മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് പടയെ ഞെട്ടിച്ചുകൊണ്ട് കോംഗോയാണ് ആദ്യം ലീഡെടുത്തത്. ഏഴാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് കോംഗോ വിങ്ങര്‍ ബ്രയാന്‍ സിപെംഗ ഉഗ്രനൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ സമനിലയ്ക്കായി ഇംഗ്ലണ്ട് ആക്രമണം ശക്തമാക്കിയെങ്കിലും കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി എന്‍സൗ ചൈനീസ് മതില്‍ പോലെ ഉറച്ചുനിന്നു. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഉറപ്പായ നാല് മികച്ച ഗോള്‍ശ്രമങ്ങളാണ് എന്‍സൗ അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയത്.

 

ഒന്നാം പകുതിയില്‍ ഇംഗ്ലണ്ടിന് അനുകൂലമായ ഒരു പെനാല്‍റ്റി റഫറി നിഷേധിച്ചതും അവര്‍ക്ക് തിരിച്ചടിയായി. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ ഇംഗ്ലണ്ടിനെ ഭയപ്പെടുത്തിയ കോംഗോ സ്‌ട്രൈക്കര്‍ യോവാന്‍ വിസ്സയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചതും ആദ്യ പകുതിയെ ആവേശഭരിതമാക്കി.

 

രണ്ടാം പകുതിയില്‍ കളി മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒടുവില്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടു. ആന്റണി ഗോര്‍ഡന്‍ ബോക്‌സിലേക്ക് നല്‍കിയ കൃത്യതയാര്‍ന്ന ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ കോംഗോ വലയിലെത്തിച്ചു (1-1). സമനില നേടിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ ആക്രമണോത്സുകരായി. 86-ാം മിനിറ്റില്‍ ഇംഗ്ലീഷ് ആരാധകരെ ആനന്ദത്തിലാറാടിച്ച വിജയഗോള്‍ പിറന്നു. ഒരിക്കല്‍ക്കൂടി ഗോര്‍ഡന്‍-കെയ്ന്‍ സഖ്യമാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ഗോര്‍ഡന്റെ പാസില്‍ നിന്ന് പന്ത് സ്വീകരിച്ച കെയ്ന്‍, കോംഗോ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക് ഒരു വെടിയുണ്ട കണക്കെ പന്ത് അടിച്ചുകയറ്റി ഇംഗ്ലണ്ടിന് നാടകീയ വിജയം സമ്മാനിച്ചു.

ആദ്യ പകുതിയിലെ തിരിച്ചടികളില്‍ നിന്നും ശക്തമായി തിരിച്ചുവന്നാണ് ഇംഗ്ലണ്ട് പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ലോകകപ്പിന്റെ സഹ-ആതിഥേയരായ മെക്‌സിക്കോയാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. തോറ്റെങ്കിലും മുന്‍നിര ടീമായ ഇംഗ്ലണ്ടിനെ വിറപ്പിച്ച പോരാട്ടവീര്യം കാഴ്ചവെച്ചാണ് കോംഗോ ടൂര്‍ണമെന്റില്‍ നിന്നും മടങ്ങുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.