May 6, 2026

പഞ്ചാബിന് ഹാട്രിക്ക് തോല്‍വി ; 33 റണ്‍സിന് തകർത്ത് ഹൈദരാബാദ് തലപ്പത്ത്

Share

 

ഹൈദരാബാദ് : ഈ സീസണിലെ ഐപിഎല്ലില്‍ ഒരു കളി പോലും തോല്‍ക്കാത്ത ടീമന്നെ തലയെടുപ്പോടെ നിന്ന പഞ്ചാബ് കിങ്‌സ് ഹാട്രിക്ക് തോല്‍വിയിലേക്കു കൂപ്പുകുത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അവരുടെ തട്ടത്തില്‍ 33 റണ്‍സിന്റെ തോല്‍വിയാണ് ശ്രേയസ് അയ്യരും സംഘവും ഏറ്റുവാങ്ങിയത്.

 

ഇതോടെ പോയിന്റ് പട്ടികയില്‍ അവരുടെ ഒന്നാംസ്ഥാനവും തെറിച്ചു. ഓറഞ്ച് ആര്‍മിയാണ് 14 പോയിന്റുമായി പുതിയ ഒന്നാംസ്ഥാനക്കാര്‍. 13 പോയിന്റുള്ള പഞ്ചാബ് രണ്ടിലേക്കു വീണു. എങ്കിലും അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു വലിയ ഭീഷണിയില്ലെന്നു തന്നെ പറയാം.

 

 

 

236 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പഞ്ചാബിനു എസ്‌ആര്‍എച്ച്‌ നല്‍കിയത്. ഈ ടോട്ടല്‍ പിന്തുര്‍ന്നു ജയിക്കണമെങ്കില്‍ കിടിലനൊരു തുടക്കം ആവശ്യമായിരുന്നു. പക്ഷെ പഞ്ചാബിനു അതു ലഭിച്ചില്ല. പ്രിയാന്‍ഷ് ആര്യ (1), പ്രഭ്‌സിമ്രന്‍ സിങ് (3), ശ്രേയസ് (5) എന്നിവരെ നാലോവറിനുള്ളില്‍ നഷ്ടമായപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു.

 

കൂപ്പര്‍ കോണ്‍ലി (107*) കന്നി സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരും വേണ്ടത്ര പിന്തുണ നല്‍കിയില്ല. 59 ബോളില്‍ ഏഴു ഫോറും എട്ടു സിക്‌സറും കോണ്‍ലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (28), സൂര്യാന്‍ഷ് ഷെഡ്‌ഗെ (25), മാര്‍ക്കോ യാന്‍സണ്‍ (19) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍.

 

 

നേരത്തെ ഹെന്‍ട്രിച്ച്‌ ക്ലാസെന്റെയും ഇഷാന്‍ കിഷന്റെയും കിടിലന്‍ ഫിഫ്റ്റികളിലേറിയാണ് സ്വന്തം തട്ടകത്തില്‍ നാലു വിക്കറ്റിനു 235 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 69 റണ്‍സുമായി ക്ലാസെന്‍ ടീമിന്റെ അമരക്കാരനായി മാറിയപ്പോള്‍ ഇഷാന്‍ 55 റണ്‍സും അടിച്ചെടുത്തു.

 

43 ബോളില്‍ നാലു കൂറ്റന്‍ സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടതാണ് ക്ലാസെന്റെ ഇന്നിങ്‌സ്. ഇഷാന്‍ 32 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടിച്ചു. ട്രാവിസ് ഹെഡ് (19 ബോളില്‍ 38), അഭിഷേക് ശര്‍മ (13 ബോളില്‍ (35) എന്നിവരും എസ്‌ആര്‍എച്ചിനായി അഗ്രസീവ് ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു.

 

ഓറഞ്ച് ആര്‍മിയെ ഈ ടോട്ടലിലേക്കു ഉയര്‍ത്തിയതില്‍ പഞ്ചാബ് കിങ്‌സിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചുവെന്നതാണ് രസകരമായ കാര്യം. അത്ര മാത്രം പരിതാപകരമായിരുന്നു പഞ്ചാബിന്റെ ഫീല്‍ഡിങ് പ്രകടനം. പല ക്യാച്ചുകളും താഴെയിട്ട അവര്‍ ഒരു അനായാസ സ്റ്റംപിങ് അവസരവും പാഴാക്കിയിരുന്നു.

 

 

 

ഇഷാന് രണ്ടു തവണയാണ് പഞ്ചാബ് ആയുസ് നീട്ടിക്കൊടുത്തത്. ആദ്യം വെറും ഒമ്പതു റണ്‍സില്‍ നില്‍ക്കവെ യുസ്വേന്ദ്ര ചഹലിന്റെ ബൗളിങില്‍ കൂപ്പര്‍ കോണ്‍ലി അനായാസ ക്യാച്ച്‌ താഴെയിട്ടു.

 

അതിനു ശേഷം 18 റണ്‍സില്‍ നില്‍ക്കവെ ഇഷാന്റെ മറ്റൊരു ക്യാച്ചും അവര്‍ പാഴാക്കി. ഇത്തവണയും നിര്‍ഭാഗ്യവാനായ ബൗളര്‍ ചഹലായിരുന്നു. ലോക്കി ഫെര്‍ഗൂസനാണ് ക്യാച്ച്‌ പാഴാക്കി വില്ലനായി മാറിയത്.

 

വെറും എട്ടു റണ്‍സില്‍ നില്‍ക്കവെയായിരുന്നു ക്ലാസെന്റെ രക്ഷപ്പെട്ടല്‍. ഇതും ചഹലിന്റെ ഓവറില്‍ തന്നെയാണ്. ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ കൈകളിലേക്കു വന്ന സിംപിള്‍ ക്യാച്ച്‌ ശശാങ്ക് സിങ് നഷ്ടപ്പെടുത്തി.

 

ചഹലെറിഞ്ഞ 11ാം ഓവറിലെ അവസാന ബോളിലാണ് ഇഷാന്റെ സ്റ്റംപിങ് അവസരം വിക്കറ്റിനു പിന്നില്‍ കീപ്പര്‍ പ്രഭ്‌സിമ്രന്‍ പാഴാക്കിയത്. ക്രീസിനു പുറത്തേക്കിറങ്ങി കളിച്ച ഇഷാന് ബോള്‍ മിസ്സായപ്പോള്‍ പ്രഭ്‌സിമ്രനും അതു വരുതിയിലാക്കി സ്റ്റംപിങ് നടത്താനായില്ല. ഇഷാന്‍ അപ്പോള്‍ 20 റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂ.

 

ടോസ് ലഭിച്ച പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളിലും ചില മാറ്റങ്ങളുണ്ടായിരുന്നു. പഞ്ചാബ് ടീമിലേക്കു ശശാങ്ക് സിങ് തിരിച്ചെത്തിയപ്പോള്‍ എസ്‌ആര്‍എച്ച്‌ നിതീഷ് കുമാര്‍ റെഡ്ഡിയെയും തിരികെ വിളിച്ചു.

 

ഈ സീസണില്‍ പഞ്ചാബും എസ്‌ആര്‍എച്ചും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ന്യൂചണ്ഡീഗഡില്‍ നടന്ന കളിയില്‍ പഞ്ചാബ് ആറു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്തിരുന്നു. അന്നത്തെ തോല്‍വിക്കു സ്വന്തം കാണികള്‍ക്കു മുന്നില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് എസ്‌ആര്‍എച്ചിനു ലഭിച്ചിരിക്കുന്നത്.

 

പ്ലെയിങ് ഇലവന്‍

 

സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച്‌ ക്ലാസെന്‍, സലില്‍ അറോറ, സ്മരണ്‍ രവിചന്ദ്രന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവങ് കുമാര്‍, ഇഷാന്‍ മലിംഗ, സാഖിബ് ഹുസൈന്‍.

 

പഞ്ചാബ് കിംഗ്സ്- പ്രഭ്സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാര്‍ക്കോ യാന്‍സണ്‍, ലോക്കി ഫെര്‍ഗൂസണ്‍, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.