ജാഗ്രത! കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പ് നല്‍കരുത് ; ഇന്ത്യയില്‍ നിരോധനം വരുന്നു
ഡല്‍ഹി : നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും നല്‍കി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യയും കർശന നടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഒരു കാരണവശാലും 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും കഫ് സിറപ്പുകള്‍ നല്‍കുന്നത് അത്ര നല്ലതല്ലെന്നും, അടിയന്തര ഘട്ടമാണെങ്കില്‍ മാത്രം ഡോക്ടറുടെ കർശന മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ എന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.
കഫ് സിറപ്പുകള്‍ കഴിച്ചതിന് പിന്നാലെ മധ്യപ്രദേശിലെ ഛിന്ദ്വാരയിലും രാജസ്ഥാനിലും നിരവധി കുഞ്ഞുങ്ങള്‍ക്ക് ജീവൻ നഷ്‌ടമായ സംഭവം രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. നിരവധി കുട്ടികളുടെ മരണത്തിന് കഫ് സിറപ്പ് കാരണമായത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. കുട്ടികള്‍ക്കു കൊടുത്ത കഫ്സിറപ്പില്‍, ‘കോള്‍ഡ്രിഫ്’ പോലുള്ള ചില സിറപ്പുകളില്‍ വിഷാംശമുള്ള ഡൈതലീൻ ഗ്ലൈക്കോള്‍ അടങ്ങിയയിട്ടുള്ളതായി പരിശോധനയില്‍ വ്യക്തമായിരുന്നു. ഒക്ടോബർ മുതല്‍ പ്രാബല്യത്തില്‍ വന്ന മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്, ഫാർമസിസ്റ്റുകള്‍ 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കരുതെന്ന് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ നിർദേശിച്ചിരുന്നു. കുട്ടികളിലെ ചുമ തനിയെ മാറുന്നതാണെന്നും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയുമാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മരുന്നുകള്‍ക്ക് കൊണ്ടുവന്നിട്ടുള്ള ഈ നിയന്ത്രണം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കല്‍ മേഖലയില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുമുള്ള സുപ്രധാന തീരുമാനമായാണ് വിലയിരുത്തല്‍.
