രാജ്യത്ത് വീണ്ടും വില കൂട്ടി ; എല്‍പിജി സിലിണ്ടറിന് 195.50 രൂപ, പ്രീമിയം പെട്രോളിന് 11 രൂപ വര്‍ധന
ഡല്‍ഹി : പാചകവാതക ക്ഷാമം തുടരുന്നതിനിടെ എല്‍പിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് കൂടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എല്‍പിജിക്ക് പുറമെ പ്രീമിയം പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിലും വർധന വരുത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 2078.50 രൂപയായി വർധിച്ചു. തിരുവനന്തപുരത്ത് 1,912 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഹോട്ടല്‍ മേഖലയ്ക്ക് പുതിയ നിരക്ക് വലിയ തിരിച്ചടിയാകും. എന്നാല്‍ ഗാർഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇന്ത്യൻ ഓയില്‍ കോർപറേഷൻ്റെ പ്രീമിയം പെട്രോളിൻ്റെയും പ്രീമിയം ഡീസലിൻ്റെയും വിലയാണ് വർധിപ്പിച്ചത്. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയാക്കി. ഡീസല്‍ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയാക്കി വർധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ വലിയ ഇന്ധനക്ഷാമമാണ് രാജ്യം നേരിടുന്നത്. അതിനിടയിലാണ് കമ്ബനികള്‍ വിലകള്‍ വർധിപ്പിച്ചിരിക്കുന്നത്.
