മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി യുവാക്കൾ പിടിയില്‍
വയനാട്ടില്‍ നിന്നും കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ട രണ്ട് യുവാക്കളെ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍ ഇസ്മായില്‍ (28), കുറ്റിയാടി പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍ (27) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം കുറ്റിയാടി വേളം സ്വദേശിയായ പൊന്ന് അജ്മല്‍ എന്ന മുഹമ്മദ് അജ്മല്‍ (30) എന്നയാളും പിടിയിലായിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഫെബ്രുവരി 18 ന് ബുധനാഴ്ച കര്‍ണാടക പുത്തൂരിലെ ഒലമുഗ്രുഗ്രാമത്തില്‍ വെച്ച് പുത്തൂര്‍ റൂറല്‍ പോലീസ് പരിശോധിക്കുകയും, വാഹനത്തിനുള്ളില്‍ നിന്ന് 50ഗ്രാം എംഡിഎംഎയും, സീറ്റിന് അടിയിലായി ഒളിപ്പിച്ച നിലയില്‍ ഒരു മാരകായുധവും പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ലഹരിമരുന്ന് ഇടപാടുകള്‍ക്കിടയില്‍ സുരക്ഷയ്ക്കായി കരുതിയതാണ് ഈ ആയുധമെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവാക്കളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തെ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിടിയിലായ ഇസ്മായില്‍ ലഹരിമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളിയാണ്. 2024 ജൂലൈ 4ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ച് 981 ഗ്രാം എംഡിഎംഎയുമായി ഇസ്മായിലിനെ കോഴിക്കോട് എക്‌സൈസ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയായ അജ്മലും അന്ന് ഇസ്മായിലിനൊപ്പം കേസില്‍ പ്രതിയായിരുന്നു. നിലവില്‍ പുത്തൂര്‍ റൂറല്‍ പോലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരവും ആംസ് ആക്ട് പ്രകാരവും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.
