ലൈസൻസും ആര്‍സിയും ഒറിജിനല്‍ വേണ്ട ; വണ്ടി പിടിക്കാൻ വഴിയില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ട്രാൻസ്പോര്‍ട്ട് കമ്മിഷണറുടെ കര്‍ശന നിര്‍ദേശം

വാഹനപരിശോധനകള്‍ക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റല്‍ പകർപ്പ് കാണിച്ചാല്‍ മതിയെന്ന ഉത്തരവ് ട്രാൻസ്പോർട്ട് കമ്മിഷണർ സിഎച്ച് നാഗരാജു പുറത്തിറക്കി.എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിലുള്ള ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്നാണ് നിർദേശം.
നേരത്തേ പരിശോധനക്കിടയില്‍ ഉദ്യോഗസ്ഥർ രേഖകളുടെ ഒർജിനല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും പരാതികള്‍ക്കും തർക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 2000ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റല്‍ രേഖകള്‍ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. ഒർജിനല്‍ രേഖകള്‍ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസും ആർസിയും പ്രിൻ്റ് ചെയ്ത് നല്‍കുന്നത് നിർത്താനും എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഈ മാറ്റം കൂടി മുന്നില്‍ക്കണ്ടാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. വാഹന പരിശോധന സമയത്ത് വാഹൻ പോർട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ കഴിയുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി.
ഡിജിറ്റല്‍ രേഖകള്‍ കാണിക്കുമ്ബോള്‍ ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ വാഹൻ സാരഥി ഡേറ്റാ ബേസില്‍ ഇലക്‌ട്രോണിക് ആയി ഇ ചെലാൻ തയ്യാറാക്കി രേഖകള്‍ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അസല്‍ രേഖകള്‍ പിടിച്ചെടുക്കുന്നതും ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വിലക്കിയിട്ടുണ്ട്.