വയനാട്ടിൽ മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മാനന്തവാടി : മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാല്‍ മുണ്ടക്കല്‍ കോളനിയിലെ രാജുവിന്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോളനിയില്‍ എത്തിയ വെള്ളമുണ്ട പൊലീസ് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതിനിടെ ഭര്‍ത്താവ് രാജു മദ്യലഹരിയില്‍ കുട്ടിയെ ചവിട്ടിയതായി ശാന്ത പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ ശരീരത്തില്‍ മുറിവോ പരിക്കുകളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി കുഞ്ഞ് മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.