ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു
പുൽപ്പള്ളി : സെമിത്തേരിയില്‍ അടക്കം ചെയ്ത യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരിച്ചെടുത്തു. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിന്‍ (28)ന്റെ മൃതദേഹമാണ് കല്പറ്റ പോലീസിന്റെ നേതൃത്വത്തില്‍ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും നാല് ദിവസത്തിന് ശേഷം തിരിച്ചെടുത്തത്.
ഡിസംബര്‍ ഒന്നിനാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് പിറ്റേദിവസം മൃതദേഹം അടക്കം ചെയ്തത്. എന്നാല്‍ ചികിത്സാ പിഴവാണ് സ്റ്റെബിന്റെ മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി, കളക്ടര്‍, ഡി.എം.ഒ., ആരോഗ്യ മന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ മൃതദേഹം വീണ്ടും പുറത്തെടുത്തത്. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍.