April 20, 2025

മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരനെ മര്‍ദിച്ച യുവാക്കൾ പിടിയിൽ

Share

 

മാനന്തവാടി : ലോഡ്ജില്‍ മുറി നല്‍കാന്‍ അഡ്വാന്‍സ് പണം ചോദിച്ചതിന് ജീവനക്കാരനായ രാജന്‍ എന്ന മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവാക്കളെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

 

കണ്ണൂര്‍ പിണറായി അണ്ടല്ലൂര്‍ കടവ് കണ്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (23), കണ്ണൂര്‍ കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടില്‍ മില്‍ഹാസ് (22) എന്നിവരാണ് പിടിയിലായത്. ഇവരാണ് മാനന്തവാടി എരുമത്തെരുവിലെ സന്നിധി ലോഡ്ജില്‍ അക്രമ സ്വഭാവം കാണിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കും മര്‍ദനമേറ്റതായി പരാതി ഉന്നയിച്ച പ്രതികള്‍ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു.

 

ഷമീര്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന രാജന്റെ മൊഴിയുടെയും, സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഷമീറിന്റെ വീട്ടിലെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരും സഞ്ചരിച്ച കെ എല്‍ 58 എ ഇ 0427 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതിക്കാരന്റെ വിശദമായ മൊഴിയെടുത്തതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

 

മര്‍ദനത്തെ തുടര്‍ന്ന് രാജന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

 

സംഭവ സമയം സ്ഥലത്തെത്തിയ പോലീസിനോട് മര്‍ദനമേറ്റ പരാതിയുമായി ഇരുവിഭാഗവും സമീപിച്ച പശ്ചാത്തലത്തില്‍ രണ്ട് വിഭാഗത്തോടും ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയും തുടര്‍ നടപടിയുടെ ഭാഗമായി രാജന്റെ പരാതി പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. അതിക്രമിച്ച് കയറി കൈ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അതിന് അനുസരിച്ചുള്ള ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പോലീസ് ആദ്യം ചുമത്തിയിരുന്നത്.

 

എന്നാല്‍ പിന്നീടാണ് ക്രൂര മര്‍ദനത്തിന് രാജന്‍ ഇരയായതായുള്ള സിസിടിവി ദൃശ്യം പുറത്ത് വരുന്നതും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.