ആന്റോ അഗസ്റ്റിന് തിരിച്ചടി ; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, റിമാൻഡില്‍ തുടരും
ബത്തേരി : അബ്കാരി കേസില്‍ റിപ്പോർട്ടർ ചാനല്‍ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്‍ത്താൻ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആൻ്റോയുടെ ജാമ്യം നിഷേധിച്ചത്. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആൻ്റോ അഗസ്റ്റിന്‍ ഉള്ളത്. 14 ദിവസത്തേക്കാണ് ആന്‍റോയെ കോടതി റിമാൻഡ് ചെയ്തത്.
ആൻ്റോ അഗസ്റ്റിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജ മദ്യം ഉണ്ടെന്നാണ് എക്സൈസിൻ്റെ വാദം. വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിനാണ് അബ്കാരി നിയമം അനുസരിച്ച് ആൻ്റോയെ അറസ്റ്റ് ചെയ്തത്. മെസിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയത്. രാജ്യത്തൊരു വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാനാകുന്നത് മൂന്ന് ലിറ്റർ മദ്യമാണ്. എന്നാല്‍ ആൻ്റോയുടെ വാഴവറ്റയിലെ കുടുംബ വീട്ടില്‍ നിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്.
