സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് അന്തരിച്ചു
മലപ്പുറം : സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചക്ക് ശേഷം തിരൂർക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945 ൽ ആയിരുന്നു ജനനം. 2013 മുതൽ കാസർകോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്ലിയാർ 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പൽ കൂടിയാണ്.
പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദർസിൽ ദർസ് പഠനം ആരംഭിച്ചു. നാല് വർഷത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദര്‍സിലും തുടർന്ന് പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലുമായിരുന്നു ദർസ് പഠനങ്ങൾ. 1964ല്‍ ജാമിഅ നൂരിയ്യയിൽ ചേർന്ന അദ്ദേഹം നാല് വർഷം അവിടെ പഠനം നടത്തി.
ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, പെരിന്തൽമണ്ണ സൈതാലി മുസ്ലിയാർ, വളപുരം കെ.ടി മുഹമ്മദ് മുസ്ലിയാർ, അബ്ദുല്‍ ഖാദർ(കായി) മുസ്ലിയാർ, പെരുമ്പലം ബാപ്പുട്ടി മുസ്ലിയാർ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാർ.
16 ാം വയസ്സിൽ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സിൽ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാർകുഴി ദർസിലാണ് ആദ്യ സേവനം. 1978 ൽ ചെമ്മങ്കടവ് ദർസിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയിൽ ശംസുൽ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതൽ അവിടെ പ്രിൻസിപ്പലായും നിയമിതനാവുകയായിരുന്നു.
1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജാമിഅ പൂർവ്വ വിദ്യാര്‍ഥി സംഘടനയായ ‘ഓസ്ഫോജന’ യുടെ ജന.സെക്രട്ടറിയാണ്. സമസ്ത മുശാവറ അംഗമായി 1986ലും എസ്.വൈ.എസ് ജന. സെക്രട്ടറിയായി 1992ലും തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോ.സെക്രട്ടറിയുമായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്.
ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്ലിയാര് നിലവില്‍ മുസ്ലിം വേള്‍ഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് യൂനിവേഴ്സിറ്റി(ഇഫഌ)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്.
2008 ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംബന്ധിച്ചു. 2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012 ല്‍ മൊറോക്കോയില്‍ നടന്ന സൂഫീ സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
2014 മുതല്‍ സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാന് ആണ്. 2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്മാന് പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരാണ്. എസ്.വൈ.എസ് ജന.സെക്രട്ടറിയായി 1992 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് വരുന്നു.
