തിരിച്ചുകയറി സ്വര്‍ണം : ഇന്ന് 560 രൂപ കൂടി
കേരളത്തില്‍ ഇന്ന് സ്വർണവില ഉയർന്നു. മൂന്നു ദിവസത്തെ താഴ്ച്ചയ്ക്ക് ഒടുവില്‍ ഇന്ന് പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാം വില 13,160 രൂപയുമാണ്.
ഇന്നലെ ഒരു പവന് 1,04,720 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷ സാഹചര്യം രൂപപ്പെട്ടതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അസംസ്കൃത എണ്ണയുടെ വില ഉയർത്തിയത്. ഇത് സ്വർണവിലയില്‍ നേരിയ ഇടിവുണ്ടാക്കി.
എന്നാല്‍ ഇന്ന് ആഗോള വിപണിയില്‍ സ്വർണം തിരിച്ചുകയറി. ആഗോള വിപണിയില്‍ ഇന്ന് ട്രോയ് ഔണ്‍സിന് 31 ഡോളർ ഇടിഞ്ഞ് 4031 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഹോർമുസ് കടലിടുക്കില്‍ സംഘർഷം രൂക്ഷമായപ്പോള്‍ സ്വർണവില 4000 ഡോളറിനും താഴെ പോയിരുന്നു. എന്നാല്‍ പിന്നീട് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് ആവശ്യക്കാർ കൂടിയതോടെ വില വീണ്ടും മുകളിലേക്ക് കയറുകയായിരുന്നു.
വിവാഹ സീസണ്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വർണവില കൂടുന്നത് സാധാരണക്കാർക്ക് കൂടുതല്‍ പ്രയാസം അനുഭവിക്കാൻ കാരണമാകും . അതേസമയം നിക്ഷേപകർക്ക് ഇത് നല്ല അവസരമായും കാണുന്നു. പല കുടുംബങ്ങളും മാസങ്ങള്‍ക്ക് മുമ്പേ വിവാഹത്തിനായി സ്വർണം കരുതിവെക്കാൻ പദ്ധതിയിട്ടവരാണ്.
എന്നാല്‍, പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം ബജറ്റിനെ താളം തെറ്റിച്ചു. വിവാഹത്തിന് അത്യാവശ്യമായി വേണ്ട സ്വർണ്ണത്തിന്റെ അളവ് പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
