നേരിയ ആശ്വാസം ; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു ; ഒപ്പം 5 കിലോ സിലിണ്ടര്‍ വിലയിലും കുറവ്
ഡല്‍ഹി : രാജ്യത്തെ ഹോട്ടലുടമകള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വലിയ ആശ്വാസമേകി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വൻ കുറവ്. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 183.50 രൂപയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. നിലവില്‍ ഡല്‍ഹിയില്‍ 2,930 രൂപയാണ് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില. കൂടാതെ, ചെറുകിട കച്ചവടക്കാരും തെരുവോര കച്ചവടക്കാരും വ്യാപകമായി ഉപയോഗിക്കുന്ന 5 കിലോഗ്രാമിന്റെ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതിന്റെ വിലയില്‍ 13 രൂപ കുറഞ്ഞ് പുതിയ നിരക്ക് 808.50 രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടായതും, 60 ദിവസത്തേക്ക് വെടിനിർത്തല്‍ നീട്ടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതും ആഗോള ഊർജ്ജ വിപണിക്ക് കരുത്തേകി. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സുരക്ഷിതമായതും വില കുറയാൻ കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.
