ഐവറി കോസ്റ്റിനെതിരെ അവിസ്മരണീയ ജയം ; ജര്‍മനി നോക്കൗട്ടില്‍
ടൊറോന്റോ : ലോകകപ്പ് ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പാക്കി ജര്‍മനി. ഇന്ന് നടന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് ജര്‍മനി അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം, രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ സ്വന്തമാക്കുകയായിരുന്നു. ഡെനിസ് ഉന്‍ഡാവ് ആണ് രണ്ട് ഗോളും അടിച്ചത്. വിജയത്തോടെ ജര്‍മനി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.
കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജര്‍മനിക്കായിരുന്നു ആധിപത്യം. ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍, നിറഞ്ഞു കളിച്ചിട്ടും ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ജര്‍മ്മനിയില്‍ നിന്ന് അകന്നുനിന്നു. 21-ാം മിനുട്ടില്‍ ജര്‍മന്‍ യുവതാരം അലക്‌സാണ്ടര്‍ പാവ്ലോവിച്ച് ഐവറി വലയില്‍ പന്തെത്തിച്ചു. എന്നാല്‍, ഇതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോള്‍കീപ്പറെ ജര്‍മന്‍ താരം ഫൗള്‍ ചെയ്തതായി വി എ ആര്‍ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ റഫറി ഗോള്‍ നിഷേധിച്ചു. 30-ാം മിനുട്ടിലാണ് ഐവറി കോസ്റ്റിനെ മുന്നിലെത്തിച്ച ഗോളിന്റെ വരവ്. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഗോള്‍. യാന്‍ ഡിയോമന്‍ഡെയുടെ പാസ് സ്വീകരിച്ച് ഓടിക്കയറിയ അമദ് ഡിയാലോ എടുത്ത ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തട്ടിയകറ്റി. എന്നാല്‍, റീബൗണ്ട് ക്യാപ്റ്റന്‍ ഫ്രാങ്ക് ഗോളാക്കി മാറ്റി (1-0).
38-ാം മിനുട്ടില്‍ കെയ് ഹാവെര്‍ട്‌സിലൂടെ ജര്‍മനി തിരിച്ചടിച്ചെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. പന്ത് വലയിലെത്തിക്കുന്നതിന് മുമ്പ് ഫ്‌ളോറിയന്‍ വേര്‍ട്‌സ്, ഐവറി കോസ്റ്റിന്റെ കോസൗനുവിനെ ഫൗള്‍ ചെയ്തതായി വി എ ആര്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ആക്രമണം ശക്തിപ്പെടുത്തിയ ജര്‍മനി 68-ാം മിനുട്ടില്‍ സമനില ഗോള്‍ നേടി. ഡെനിസ് ഉന്‍ഡാവ് ആയിരുന്നു സ്‌കോറര്‍. മൈതാനത്തിന്റെ വലതുവശത്ത് നിന്ന് ബോക്‌സിലേക്ക് ലോബ് ചെയ്തു കിട്ടിയ ക്രോസ് പിഴവൊന്നും വരുത്താതെ ഉന്‍ഡാവ് ലക്ഷ്യത്തിലെത്തിച്ചു (1-1).
പോരാട്ടം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരിക്കേയാണ് അധിക സമയത്തിന്റെ അവസാന നിമിഷത്തില്‍ ഐവറി കോസ്റ്റിനെ ഞെട്ടിച്ച് ജര്‍മനി വിജയഗോള്‍ നേടിയത്. ഉന്‍ഡാവിന്റെ വകയായിരുന്നു രണ്ടാം ഗോളും. ബോക്‌സിന് പുറത്ത് ഇടതുഭാഗത്ത് നിന്ന് എന്‍മെച്ചയില്‍ നിന്ന് ലഭിച്ച ലോങ് പാസ് സ്വീകരിച്ച ഉന്‍ഡാവ്, ഗോൾവല ലക്ഷ്യം വച്ച് ഷോട്ടുതിര്‍ത്തപ്പോള്‍ ഐവറി കോസ്റ്റ് ഗോള്‍കീപ്പര്‍ യഹിയ ഫൊഫാനയെ തീര്‍ത്തും നിസ്സഹായനാക്കി. ആദ്യ മത്സരത്തില്‍ ജര്‍മനി 7-1ന് കുറസോവയെ തോല്‍പ്പിച്ചിരുന്നു.
