April 30, 2026

ആര്‍സിബിയെ എറിഞ്ഞൊതുക്കി :  നാല് വിക്കറ്റിന് തോല്‍പ്പിച്ച് പ്ലേഓഫ് പ്രതീക്ഷകാത്ത് ഗുജറാത്ത്

Share

 

അഹമ്മദാബാദ് : നിലവിലെ ഐപിഎല്‍ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരുവിനെ ബൗളിങ് മികവില്‍ എറിഞ്ഞിട്ട് ആധികാരിക വിജയം കൊയ്തിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹോം ഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നാലു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും ആഘോഷിച്ചത്.

 

ഈ ജയത്തോടെ ഒമ്പതു മാച്ചില്‍ നിന്നിം 10 പോയിന്റോടെ പ്ലേഓഫ് പ്രതീക്ഷകളും ജിടി കാത്തുസൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ പഞ്ചാബ് കിങ്‌സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കും അതോടൊപ്പം പ്ലേഓഫിനു തൊട്ടരികിലുമെത്താനുമുള്ള അവസരമാണ് ആര്‍സിബി നഷ്ടമാക്കിയത്.

 

 

 

156 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ജിടിക്കു ആര്‍സിബി നല്‍കയത്. കാര്യമായി ബുദ്ധിമുട്ടാതെ തന്നെ 15.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ജിടി വിജയം വരുതിയിലാക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഗില്ലും (43) ജോസ് ബട്‌ലറുമാണ് (39) ജിടിയുടെ പ്രധാന സ്‌കോറര്‍മാര്‍.

 

പതിവു ശൈലയില്‍ നിന്നും വ്യത്യസ്തമായി വളരെ അഗ്രസീവായ ബാറ്റിങാണ് ഗില്‍ കാഴ്ചവച്ചത്. വെറും 18 ബോളിലാണ് ഗിൽ 43 റണ്‍സ് അടിച്ചെടുത്ത്. നാലു ഫോറുകളും മൂന്നു സിക്‌സറും ഇതിലുള്‍പ്പെടും. 9 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടക്കമാണ് ബട്‌ലര്‍ 39ലെത്തിയത്.

 

ജിടി ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലുമുണ്ടായില്ല. ആദ്യ വിക്കറ്റില്‍ ഗില്‍- സായ് സുദര്‍ശന്‍ ജോടി 18 ബോളില്‍ 42 റണ്‍സെടുത്തിരുന്നു. ഇതില്‍ 36 ബോളും ഗില്ലിന്റെ ബാറ്റില്‍ നിന്നായിരുന്നു. സായിയുടെ സംഭാവന 5 ബോളില്‍ ആറു റണ്‍സ് മാത്രം. സായിയും (6), ഗില്ലും അടുത്തടുത്ത ഇടവേളയില്‍ മടങ്ങിയപ്പോള്‍ ജിടി രണ്ടിന് 57.

 

എന്നാല്‍ അറ്റാക്കിങ് ഗെയിം കെട്ടഴിച്ച ബട്‌ലര്‍ അടുത്ത വിക്കറ്റില്‍ വാഷിങ്ണ്‍ സുന്ദറിനൊപ്പം 15 ബോളില്‍ 35 റണ്‍സടിച്ചതോടെ ജിടി വിജയമുറപ്പിക്കുകയായിരുന്നു. രാഹുല്‍ തെവാട്ടിയയും (27*) റാഷിദ് ഖാനും (7*) ചേര്‍ന്നാണ് ടീമിന്റെ വിജയറണ്‍സ് പൂര്‍ത്തിയാക്കിയത്. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും റൊമാരിയോ ഷെപ്പേര്‍ഡ് രണ്ടു വിക്കറ്റുമെടുത്തു.

 

 

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 20 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. നാലു ബോള്‍ ബാക്കിനില്‍ക്കെ 155ന് അവര്‍ കൂടാരംകയറി.

 

ബാറ്റിങ് തകര്‍ച്ചയെ തുടര്‍ന്ന് ഇംപാക്‌ട് പ്ലെയറായി വെങ്കടേഷ് അയ്യരെ (12) ആര്‍സിബി കൊണ്ടുവന്നിട്ടും പ്രതീക്ഷിച്ചതു പോലെയൊരു ടോട്ടലില്‍ എത്താന്‍ കഴിഞ്ഞില്ല. മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (40) പോരാട്ടവീര്യമാണ് ആര്‍സിബിയുടെ മാനംകാത്തത്. ഇല്ലെങ്കില്‍ 150 റണ്‍സ് പോലും ടീം തികയ്ക്കില്ലായിരുന്നു.

 

 

 

24 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്. മറ്റാരെയും 30 റണ്‍സ് തികയ്ക്കാന്‍ ഗുജറത്ത് ടൈറ്റന്‍സ് ബൗളിങ് നിര അനുവദിച്ചില്ല,

 

വിരാട് കോലിയാണ് (13 ബോളില്‍ 28) ഭേദപ്പെട്ട റണ്‍സെടുത്ത മറ്റൊരാള്‍. അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. ജിടിക്കായി അര്‍ഷദ് ഖാന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജേസണ്‍ ഹോള്‍ഡറും റാഷിദ് ഖാനും രണ്ടു വിക്കറ്റുകള്‍ വീതവും പങ്കിട്ടു.

 

പ്ലെയിങ് ഇലവന്‍

 

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, ഷാരൂഖ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുത്താര്‍

 

റോയല്‍ ചാലഞ്ചേഴ്‌സ് ബൈഗളൂരു- വിരാട് കോലി, ജേക്കബ് ബെഥേല്‍, ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.