സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല ; ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്‌ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.
ഓണം, ക്രിസ്‌മസ് വേളയിലും മാർച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്‌ടോബറില്‍ അർദ്ധവാർഷിക പരീക്ഷയും മാർച്ചില്‍ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളില്‍ ദിവസവും അര മണിക്കൂർ കൂട്ടിയാല്‍ വർഷത്തില്‍ 1200 മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂള്‍ ഇടവേളകള്‍ പത്ത് മിനിട്ടാക്കണം.
ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌സിഇആർടിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസർ വിപി ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇന്നലെയാണ് മന്ത്രി വി ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറിയത്.