March 16, 2025

പയ്യമ്പള്ളിയിൽ പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം ; 3 പേര്‍ പിടിയില്‍

Share

 

മാനന്തവാടി : ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ 2 പേര്‍ കൂടി പിടിയില്‍. തൃശൂര്‍, കൊടുങ്ങല്ലൂര്‍ നടുമുറി വീട്ടില്‍ എന്‍.സി. പ്രിയന്‍ (49), എറണാംകുളം വടക്കേക്കര പൊയ്യത്തുരുത്തിയില്‍ വീട്ടില്‍ ആഷിക്ക് ജോണ്‍സണ്‍ (28) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു കല്‍പറ്റ കൈതക്കൊല്ലി തച്ചംപൊയില്‍ അബ്ദുള്‍ സലാമിനെ (36) നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

 

തൃശൂര്‍ സ്വദേശിയായ എം.പി. പ്രശാന്തിനെയും സുഹൃത്തുക്കളെയും മര്‍ദിച്ച സംഭവത്തിലാണ് നടപടി. പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി.

 

ഫെബുവരി 19ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പയ്യമ്പള്ളി പുതിയിടം എന്ന സ്ഥലത്ത് പ്രശാന്തും സുഹൃത്തുക്കളും ഫാം നടത്തുന്നതിനായി പാട്ടത്തിന് എടുത്ത സ്ഥലത്തെ താല്‍ക്കാലിക ഷെഡിന് അകത്ത് അതിക്രമിച്ചു കയറിയാണ് മര്‍ദനം നടത്തിയത്. ഇവരെ കൈകൊണ്ടും, കമ്പിവടി കൊണ്ടും അടിച്ചു പരുക്കേല്‍പ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പരാതിക്കാരനെ കമ്പി വടികൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ ഉത്സവങ്ങളുടെ സ്റ്റാളും കാര്‍ണിവലും സൈറ്റും നടത്തുന്നതിനുള്ള ടെന്‍ഡര്‍ , പരാതിക്കാരനും സുഹൃത്തുക്കളും പിടിച്ചതിലുള്ള വിരോധമാണു അക്രമത്തിന് കാരണം.

 

മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജാന്‍സി, എ.എസ്.ഐ ബിജു വര്‍ഗീസ്, എസ്.സി.പി.ഒമാരായ എം.ടി. സെബാസ്റ്റിയന്‍, മനു അഗസ്റ്റിന്‍, അഫ്സല്‍, ജാസിം ഫൈസല്‍, സരിത്ത് എന്നിവരാണു പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.